സംസ്ഥാനത്ത് ഇന്നുമുതൽ 47 ദിവസം ട്രോളിങ് നിരോധനം. കൊല്ലം നീണ്ടകര പാലത്തിന്റെ തൂണുകൾ ബന്ധിപ്പിച്ചു ഫിഷറീസ് വകുപ്പ് രാത്രി 12 മണിക്ക് ചങ്ങല കെട്ടുന്നതോടെ നിരോധനം പ്രാബല്യത്തിൽ വരും.
മീൻപിടുത്തത്തിന് ജൂലൈ 31 വരെയുള്ള ട്രോളിങ് നിരോധനം അർധരാത്രിയാണ് നിലവിൽ വരുന്നതെങ്കിലും ആഴക്കടൽ മത്സ്യബന്ധനത്തിനു പോയ ബോട്ടുകൾ പുലർച്ചെ മുതൽ തുറമുഖങ്ങളിലേക്ക് തിരികെ എത്തിത്തുടങ്ങി. പത്ത് കുതിരശക്തിക്ക് മുകളില്‍ എഞ്ചിന്‍ ഘടിപ്പിച്ച ബോട്ടുകളെയാണ് നിരോധനം ബാധിക്കുക.കപ്പൽ വള്ളങ്ങൾ എന്നറിയപ്പെടുന്ന വലിയ വള്ളങ്ങൾ മത്സ്യബന്ധനം നടത്തുന്നതിൽ വിലക്കില്ല. വള്ളങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാത്തെ മൽസ്യബന്ധന തുറമുഖങ്ങളിൽ പൊലീസിന്റെയും മറൈൻ എൻഫോഴ്സ് മെന്റിന്റെയും പിക്കറ്റുകൾ ഏർപ്പെടുത്തിട്ടുണ്ട്. നിലവിൽ 47 ദിവസമാണെങ്കിലും അടുത്തവർഷം മുതൽ 60 ദിവസം നിരോധനം വാരാൻ സാധ്യയുണ്ടെന്ന് ഫിഷറീസ് അധികൃതർ സൂചിപ്പിച്ചു. ട്രോളിങ് നിരോധനകാലം കൂട്ടുകയാണെങ്കിൽ ജൂൺ 1 മുതൽ നടപ്പാക്കണമെന്നാണ് മത്സ്യതൊഴിലാളികളുടെ നിലപാട്
കൊല്ലം ജില്ലയിൽ 1146 മീൻ പിടുത്ത ബോട്ടുകൾ ആണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനു പുറമെ ഇരുന്നൂറോളം ബോട്ടുകൾ കൂടി ഉണ്ടാകുമെന്നാണ് ഫിഷറീസ് വകുപ്പിന്റെ വിലയിരുത്തൽ. സംസ്ഥാനത്തെ ബോട്ടുകൾക്കെല്ലാം ഒരേ നിറം നൽകുന്ന കളർ കോഡിങ് കൊല്ലത്ത് 5ശതമാനം മാത്രമാണ് ബാക്കിയുള്ളത്.ഈ ട്രോളിങ് നിരോധനകാലത്ത് അതു പൂർണമാകും. ഇന്നു രാത്രി കെട്ടുന്ന ചങ്ങല ജൂലൈ 31നു രാത്രി 12ന് അഴിച്ചുമാറ്റും.