അരിക്കും ചെറിയുള്ളിക്കും പിന്നാലെ മാട്ടിറച്ചിയുടെയും കോഴിയിറച്ചിയുടെയും വില കുതിച്ചുയരുന്നു. കാലി വില്പനയ്ക്ക് നിയന്ത്രണം വന്നതോടെ മാട്ടിറച്ചിക്കുണ്ടായ ക്ഷാമമാണ് വിലവർധനയ്ക്ക് ഇടയാക്കിയത്. മാട്ടിറച്ചിക്ക് കിലോയ്ക്ക് മൂന്നൂറ്റി ഇരുപതായപ്പോൾ കോഴിയിറച്ചിക്ക് വില 160 വരെയെത്തി.
പെരുന്നാൾ കാലത്ത് ഉള്ളിവിലയ്ക്കും അരിവിലയ്ക്കും പിന്നാലെ മാട്ടിറച്ചിയുടെയും ചിക്കന്റെയും വില നിയന്ത്രണമില്ലാതെയാണ് ഉയരുന്നത്. ഏറ്റവും വിലക്കുറവിൽ ലഭ്യമായിരുന്ന മാട്ടിറിച്ചി മൂന്നൂറും കടന്ന് മൂന്നൂറ്റി ഇരുപതിലെത്തി.തമിഴ്നാട്ടിൽ നിന്നുള്ളപ്പടെ കാലികളെ കൊണ്ടു വരുന്നതിനുള്ള തടസങ്ങളാണ് വിലകൂടാൻ ഇടയാക്കിയിരിക്കുന്നത്. ആവശ്യത്തിന് മാടുകൾ വിപണിയിലേക്ക് എത്തുന്നില്ലെങ്കിൽ ആട്ടിറച്ചിയുടെ വിലയിലേക്ക് ബീഫ് വില ഉയരാനുള്ള സാധ്യതയും വ്യാപാരികൾ തളളികളയുന്നില്ല.
ബീഫ് ലഭ്യമല്ലാതായതോടെ ചിക്കന്റെ വിലയും സാധാരണക്കാരന് ഇരുട്ടടിയായി. കിലോയ്ക്ക് തൊണ്ണൂറും നൂറുമായിരുന്ന ചിക്കന്റെ വില കിലോയ്ക്ക് 160 വരെ എത്തി. മാട്ടിറച്ചിക്കുണ്ടായ ക്ഷാമമാണ് ചിക്കന്റെയും വില ഉയർത്തിയത്. മാട്ടിറച്ചിയുടെ വില തുടർച്ചയായി ഉയരുമ്പോൾ കോഴിയിറച്ചിയുടെ വില 160 നും 145 ഇടയിലാണ്.