കോട്ടയം അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശേരി കാലം ചെയ്തു. എണ്‍പത്തിയെട്ടാം വയസിലാണ് അന്ത്യം. സംസ്കാരം ശനിയാഴ്ച രണ്ട് മണിക്ക് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍. ഭൗതികശരീരം വെളളിയാഴ്ച രണ്ടുമണിമുതല്‍ ക്രിസ്തുരാജ കത്തീഡ്രലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും
2006ല്‍ അതിരൂപതാ ഭരണനിർവഹണ ദൗത്യത്തിൽനിന്നു വിരമിച്ചു ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. 1928 സെപ്‌റ്റംബർ 11ന് കടുത്തുരുത്തി കുന്നശ്ശേരിൽ ജോസഫ് -അന്നമ്മ ദമ്പതികളുടെ മകനായാണ് ജനനം.
ആലുവാ മംഗലപ്പുഴ സെമിനാരിയിലും റോമിലെ പ്രൊപ്പഗാന്താ കോളജിലുമായി വൈദികപഠനം പൂർത്തിയാക്കി. 1955 ഡിസംബർ 21ന് കർദിനാൾ ക്ലമന്റ് മിക്കാറിയിൽനിന്നു വൈദികപട്ടം സ്വീകരിച്ചു. റോമിലെ ഊർബൻ യൂണിവേഴ്‌സിറ്റി, ലാറ്ററൻ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽനിന്നു ദൈവശാസ്‌ത്രത്തിലും കാനൻ നിയമത്തിലും ഉന്നത ബിരുദങ്ങളും ഡോക്‌ടറേറ്റും നേടിയ ശേഷമാണ് അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയത്.
ബിഷപ് തോമസ് തറയിലിന്റെ സെക്രട്ടറി സ്‌ഥാനവും രൂപതയുടെ ചാൻസലർ പദവിയും വഹിച്ചു. തിരുഹൃദയക്കുന്ന് മൈനർ സെമിനാരിയുടെ റെക്‌ടറായി പ്രവർത്തിക്കുമ്പോഴാണ് 1967 ഡിസംബർ ഒൻപതിനു പോൾ ആറാമൻ മാർപാപ്പാ കോട്ടയം രൂപതയുടെ പിൻതുടർച്ചാവകാശത്തോടു കൂടിയ സഹായ മെത്രാനായി നിയമിക്കുന്നത്. 1968 ഫെബ്രുവരി 24ന് മെത്രാനായി. 2005 മേയ് ഒൻപതിനാണു കോട്ടയം അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായി നിയമിതനാകുന്നത്