അടിയന്തിരാവസ്ഥയെക്കാൾ നിന്ദ്യമായ മനുഷ്യാവകാശ ലംഘനമാണ് കേരളത്തിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സർക്കാർ സ്പോൺസേർഡ് അക്രമത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്നും കുമ്മനം പറഞ്ഞു. ബിജെപി ആർഎസ്എസ് പ്രവർത്തകർക്കും ഓഫീസുകൾക്കും നേരെ നടക്കുന്ന അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് മാർക്സിസ്റ്റ് അക്രമ വിരുദ്ധ സമിതി നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘപരിവാർ പ്രവർത്തകരെ അക്രമിക്കുന്ന സിപിഎമ്മിന് പൊലീസും ഒത്താശ ചെയ്യുകയാണ്. കേരളം കലാപഭൂമിയായി മാറി. മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയായ അധപതിച്ചിരിക്കുകയാണ്. കോഴിക്കോട് സിപിഎം ഓഫീസ് സന്ദർശിച്ച മുഖ്യമന്ത്രി ബിജെപിയുടെ ഓഫീസോ പ്രവർത്തകരുടെ വീടുകളോ സന്ദർശിക്കാത്തത് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്ന സമീപനം സിപിഎം അവസാനിപ്പിക്കണം. അധികാരത്തിന്‍റേയും പൊലീസിന്‍റേയും പിൻബലം കൊണ്ട് വളരുന്ന പാര്‍ട്ടിയാണ് സിപിഎം. അത് ഉപയോഗിച്ച് ബിജെപിയെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്നും കുമ്മനം മുന്നറിയിപ്പ് നൽകി.
സീതാറാം യെച്ചൂരിയുടെ രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട തർക്കം മറികടക്കാൻ സിപിഎം തന്നെയാണ് കയ്യേറ്റമെന്ന വാർത്ത സൃഷ്ടിച്ചതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ആർഎസ്എസ് കാര്യകാരി സദസ്യൻ വത്സൻ തില്ലങ്കേരി ആരോപിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു നേരെ ബോബേറ് ഉണ്ടായെന്ന വാർത്ത പുറത്തു വന്നിട്ട് മാസങ്ങളായെങ്കിലും നാളിതു വരെ ഒരാളെപ്പോലും പിടികൂടാൻ പൊലീസിന് സാധിക്കാത്ത് അതും വ്യാജ വാർത്തയായതിനാലാണ്. ഇത്തരത്തിൽ വ്യാജ വാർത്ത സൃഷ്ടിച്ച് നാട്ടിൽ കലാപം അഴിച്ചു വിടാനാണ് സിപിഎം ശ്രമം. പാകിസ്ഥാനും വിഘടനവാദികൾക്കും വേണ്ടി വാദിക്കുന്ന പാർട്ടിയായി സിപിഎം മാറി.
സൈനികരെ അവഹേളിച്ചതിൽ അമർഷമുള്ളവരാണ് സിപിഎം ഓഫീസിൽ കടന്നു കയറി മുദ്രാവാക്യം വിളിച്ചത്. എന്നാൽ ഇതിനെ ആർഎസ്എസിനേയും ബിജെപിയേയും അക്രമിക്കാനുള്ള അവസരമായി സിപിഎം ഉപയോഗിക്കുകയാണ്. ഇതിന് ഒരു വിഭാഗം മാധ്യമങ്ങളും കൂട്ടുനിൽക്കുന്നു. സംഘപരിവാർ പ്രസ്ഥാനങ്ങൾ പുലർത്തുന്ന പക്വതയും സഹിഷ്ണുതയും മൂലമാണ് സംസ്ഥാനത്ത് കലാപം ഉണ്ടാകാത്തത്. വെറും ചായക്കട രാഷ്ട്രീയക്കാരനായി മുഖ്യമന്ത്രി അധപതിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിഎംഎസ് സംസ്ഥാന അദ്ധ്യക്ഷൻ കെ കെ വിജയകുമാർ, വിശ്വഹിന്ദുപരിഷത് ജില്ലാ അദ്ധ്യക്ഷൻ അഡ്വ ജെ മോഹൻകുമാർ എന്നിവരും പ്രസംഗിച്ചു. ബിജെപി ഉപാദ്ധ്യക്ഷൻ ഡോ പിപി വാവ, സംസ്ഥാന സെക്രട്ടറി സി ശിവൻകുട്ടി, വക്താക്കൻമാരായ എംഎസ് കുമാർ, ജെ ആർ പത്മകുമാർ, ജില്ലാ അദ്ധ്യക്ഷൻ അഡ്വ എസ് സുരേഷ്, ഒബിസി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പുഞ്ചക്കരി സുരേന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.