കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിൽ രണ്ടാഴ്ചക്കിടെ പനി കൊണ്ടുപോയത് ആറുജീവനുകൾ. രണ്ടായിരത്തിലധികം പേരെയും അവരുടെ കടുംബങ്ങളെയുമാണ് ഈ മലയോരപഞ്ചായത്തിൽ ഡെങ്കിപ്പനി തളർത്തിയിരിക്കുന്നത്.
കോഴിക്കോടിന്റെ കുടിയേറ്റഗ്രാമമായ കൂരാച്ചുണ്ട് പഞ്ചായത്തിലെ ആകെ ജനസംഖ്യ 17751. ഇതിൽ പതിനായിരം പേരും വൈറൽ പനിയോ ഡെങ്കിപ്പനിയോ ബാധിച്ചവരാണ്. ആരോഗ്യവകുപ്പിന്റെ ഈ കണക്കുതന്നെ പഞ്ചായത്തിലെ പകർച്ചപ്പനിയുടെ ഭീകരത വെളിവാക്കുന്നു.മാർച്ച് മുതൽ കാലവർഷം ആരംഭിക്കുംവരെ പെയ്ത വേനൽമഴയാണ് ഡെങ്കിപ്പനി വളർത്തുന്ന കൊതുകുകളെ പെരുപ്പിച്ചത് പനി തടയൻ സാധ്യമായതെല്ലാം ചെയ്തെന്ന് പഞ്ചായത്ത് ഭരണസമിതി പറയുന്നു.
എന്നാൽ ഡി.എം.ഒ ഉൾപ്പെടെയുള്ളവർ വെറുതെ വന്നുപോയെന്ന സങ്കടമാണ് നാട്ടുകാർക്ക്. രോഗപ്രതിരോധ പ്രവർത്തനങ്ങള്‍ പേരിന് മാത്രമായിരുന്നു.
തോടുകളും റബർ തോട്ടങ്ങളും ധാരാളമുള്ള കൂരാച്ചുണ്ടിൽ വെള്ളം കെട്ടിക്കിടന്നതു കൊതുകുകൾക്ക് ഉത്സവമായി. ടാപ്പിങ്ങിനായി വച്ചിരുന്ന ചിരട്ടകള്‍ വരെ പ്രജനനകേന്ദ്രങ്ങളായി. ഇതിനൊപ്പം നമ്പിക്കുളം മലയിലെ മാലിന്യങ്ങൾ ഒലിച്ചിറങ്ങിയെത്തുന്നതും ഈ പനികേന്ദ്രങ്ങളിലേക്കാണ്.