ചെറിയ ഉള്ളിയുടെയും അരിയുടെയും വില കുതിക്കുന്നു. ചെറിയ ഉള്ളിക്ക് കിലോക്ക് 140 മുതൽ 145 വരെയാണ് വില. ചമ്പാഅരിക്ക് 55 രൂപയും ജയ അരിക്ക് 45 രൂപയുമായി. ഭക്ഷ്യധാന്യ കൃഷി ഇടിവാണ് വിലക്കയറ്റത്തിന്റെ കാരണമെന്ന് വിദഗ്ധർ പറയുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ജയ അരിയുടെ വില കിലോക്ക് 45 ലേക്ക് ഉയർന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ് 40ൽ നിന്ന് അഞ്ച് രൂപകൂടിയത്. ചമ്പാ അരിയുടെ വില 55 രൂപയാണ്, പച്ചരി 22 ൽനിന്ന് 26 എന്ന നിലയിലേക്ക് കഴിഞ്ഞ രണ്ട് ദിവസം കൊണ്ടാണ് ഉയർന്നത്. തെടട്ടുത്തു തന്നെ കാബൂളി കടലയുണ്ട്. കിലോക്ക് 180 രൂപ. നാടൻ കടലയും പിന്നില്ല, കിലോക്ക് 92 മുതൽ 96 വരെ വില ഉയർന്നു.
അരിയെയും കടത്തിവെട്ടിയാണ് ചെറിയ ഉള്ളിയുടെ വില മുകളിലേക്ക് പോകുന്നത്. കിലോക്ക് 140 മുതൽ 145 വരെയാണ് പൊതു വിപണിയിലെ വില. മഹാരാഷ്ട്രയിൽ ഉള്ളി വിളവ് കുറഞ്ഞതാണ് ഇതിന് കാരണമായി പറയുന്നത്. ഉരുളക്കിഴങ്ങിന് രണ്ടു ദിവസംകൊണ്ട് രണ്ട് രൂപ കൂടി കിലോവില 25ൽ എത്തി. കുടുംബ ബജറ്റുകളെയാകെ തകിടം മറിച്ചുകൊണ്ടാണ് വിലകയറുന്നത്.
ഒരുവർഷത്തിനുള്ളിൽ അവശ്യസാധനങ്ങളുടെയെല്ലാം വിലയിൽ വലിയ വർധന ഉണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു. ഉദാഹരണത്തിന് കഴിഞ്ഞവർഷം ഇതേസമയം വെളിച്ചെണ്ണക്ക് കിലോഗ്രാമിന് 95 രൂപയായിരുന്നു പുളി, ജീരകം, വെളുത്തുള്ളി തുടങ്ങി എല്ലാ പലവ്യഞ്ജനങ്ങൾക്കും ഇങ്ങനെ വിലകയറിയിട്ടുണ്ട്.