ശ്രീവല്‍സം ഗ്രൂപ്പിന് യുഡിഎഫുമായി ബന്ധമുണ്ടെന്ന ആരോപണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഹരിപ്പാട് മെഡിക്കൽ കോളജുമായി ശ്രീവല്‍സം ഗ്രൂപ്പിന് ബന്ധമില്ല. ആരോപണങ്ങള്‍ യുഡിഎഫിെന കരിതേച്ചുകാണിക്കാനാണ്. പുകമറ നീക്കാൻ സി ബി ഐയോ ഏതെങ്കിലും ഉന്നത സർക്കാർ ഏജൻസിയോ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് കഴിഞ്ഞ ദിവസം യുഡിഎഫിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ ഇടപെടൽ. സിപിഐയുടെ നേതാക്കള്‍ക്കു ശ്രീവൽസം ഗ്രൂപ്പുമായുള്ള ബന്ധത്തെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍നിന്നു രക്ഷപ്പെടുന്നതിനാണ് സിപിഐ, യുഡിഎഫിനെതിരെ ആരോപണം ഉന്നയിച്ചത്. ഇതിന്റെ സത്യാവസ്ഥ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫിലെ ഒരു മുന്‍മന്ത്രിക്ക് ശ്രീവൽസം ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണം ദുഷ്ടലാക്കോടെയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യുഡിഎഫിലെ മുന്‍മന്ത്രിമാരെയെല്ലാം സംശയത്തിന്റെ നിഴലിലാക്കി രക്ഷപ്പെടാനാണ് സിപിഐയുടെ ശ്രമം. ഹരിപ്പാട് മെഡിക്കല്‍ കോളേജുമായി ശ്രീവൽസം ഗ്രൂപ്പിന് ബന്ധമുണ്ടെന്ന ആരോപണവും വസ്തുതാപരമല്ല. യഥാർഥ്യവുമായി ഒരു ബന്ധവുമില്ലാതെ യുഡിഎഫിനെ കരിതേച്ച് കാണിക്കാന്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ് ഈ ആരോപണങ്ങളെന്നും രമേശ് ചെന്നിത്തല പറഞ്ഞു.