ഖത്തർ പ്രതിസന്ധി പരിഹരിക്കാൻ കുവൈത്തിനു പിന്നാലെ പാക്കിസ്ഥാനും രംഗത്ത്. മധ്യസ്ഥ ചർച്ചകളുടെ ഭാഗമായി പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൌദി രാജാവുമായി കൂടിക്കാഴ്ച നടത്തി.
യുഎഇയും സൗദി അറേബ്യയും അടക്കമുള്ള രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര, ഗതാഗത ബന്ധങ്ങൾ വിച്ഛേദിച്ച് ഒരാഴ്ച പിന്നിടുന്പോഴാണ് മധ്യസ്ഥ ശ്രമങ്ങളുമായി പാക്കിസ്ഥാൻ രംഗത്തെത്തുന്നത്. തിങ്കളാഴ്ച്ച വൈകിട്ട് റിയാദിലെത്തിയ പാക്ക് പ്രധാനമന്ത്രി നവാസ ഷെരീഫ് സൗദി ഭരണാധികാരി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പാക്ക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ്, സൈനികമേധാവി ഖെമർ ജാവേജ് ബജ്വ എന്നിവരും പാക്ക് പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. വരുംദിവസങ്ങളിൽ നവാസ് ഷെരീഫ് യുഎഇ, ബഹ്റൈൻ, ഖത്തർ ഭരണാധികാരികളുമായും ചർച്ച നടത്തിയേക്കും.
നേരത്തെ കുവൈത്ത് അമീർ ഷെയ്ഖ് സബാ മധ്യസ്ഥ ചർച്ചകളുടെ ഭാഗമായി ബന്ധപ്പെട്ട രാജ്യങ്ങളിലെ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കുവൈത്ത് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ പൂർണമായി അംഗീകരിക്കുന്നുവെന്ന് ഖത്തർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം രാഷ്ട്രീയ വിഷയത്തെ മനുഷ്യാവകാശ പ്രശ്നമായി ഖത്തർ ഉയർത്തിക്കാണിക്കുകയാണെന്ന് യുഎഇ കുറ്റപ്പെടുത്തി. തീവ്രവാദപ്രസ്ഥാനങ്ങളെ സഹായിക്കുന്ന നിലപാട് മാറ്റിയാണ് ഖത്തർ പ്രശ്നപരിഹാരത്തിന് തയാറാകേണ്ടതെന്നും യുഎഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാഷ് പറഞ്ഞു. ഖത്തറിനെതിരായ നടപടിയിൽ ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണയുമായി ആഫ്രിക്കൻ രാജ്യം എറിത്രിയയും രംഗത്തെത്തിയിട്ടുണ്ട്.