കശാപ്പിന് കന്നുകാലി വില്‍പന നിരോധിച്ച വിജ്ഞാപനത്തില്‍ വ്യക്തത വരുത്തുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. ജനങ്ങളുടെ ആശങ്കദൂരീകരിക്കും വിധം അന്തിമ വിജ്ഞാപനത്തില്‍ മാറ്റങ്ങളുണ്ടാകുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍ പ്രതികരിച്ചു. തുകല്‍, മാംസ വ്യാപാരങ്ങളില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കും. ആരുടേയും ഭക്ഷണക്രമത്തില്‍ സര്‍ക്കാര്‍ കൈകടത്തില്ല. എന്നാല്‍ വിജ്ഞാപനത്തെ ചില പാര്‍ട്ടികള്‍ രാഷ്്ട്രീയവല്‍ക്കരിച്ചെന്നും ഹര്‍ഷവര്‍ധന്‍ ഡല്‍ഹിയില്‍ ആരോപിച്ചു.
കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വിജ്ഞാപനത്തിൽ കൂടുതൽ വ്യക്തത വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. പോത്തിറച്ചി മുഖ്യഭക്ഷണമായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രതിഷേധം വ്യാപകമാണ്.
വ്യവസായികളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വിവിധ എൻജിഒകളിൽ നിന്നും ലഭിച്ച പരാതികൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ നടപടി ഫാസിസമാണെന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവനയെ മന്ത്രി തള്ളി. ആരുടെയും ഭക്ഷണക്രമത്തിൽ ഇടപെടാൻ സർക്കാരിന് ഉദ്ദേശമില്ലെന്നും കശാപ്പ് വ്യവസായത്തെ മോശമായി ബാധിക്കണമെന്ന ഉദ്ദേശമില്ലെന്നും മന്ത്രി പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഫാസിസമെന്ന വാക്ക് ഏറെ വർഷങ്ങളായി കേൾക്കുന്നു. ഈ രാജ്യത്തെ ആത്മാർഥമായി സേവിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും ഹർഷവർധൻ അവകാശപ്പെട്ടു.