സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ നടന്ന ബോംബ് ആക്രമണം ജില്ലാ സെക്രട്ടറി പി.മോഹനനെ വധിക്കാൻ ലക്ഷ്യമിട്ടായിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മോഹനൻ വരുന്നതു കാത്തു നാലു പേർ വഴിയിൽ നിൽപ്പുണ്ടായിരുന്നു. ഓഫിസ് കോംപൗണ്ടിലേക്ക് കയറിയപ്പോൾ അവർ ഊടുവഴി എത്തി ബോംബ് എറിയുകയായിരുന്നു.
ഓഫിസ് ആക്രമിക്കാനായിരുന്നെങ്കിൽ അവർക്ക് അതു ചെയ്തിട്ടു പോകാമായിരുന്നു. ഇതു ജില്ലാ സെക്രട്ടറിയെ മാത്രം ലക്ഷ്യവച്ചുള്ള ആക്രമണമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതികളെ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കുകയാണ്. അന്വേഷണം പുരോഗതിയിലാണ്. എല്ലാ വിവരവും ശേഖരിച്ചു കഴിയാത്തതിനാലാവും അവർ വിവരങ്ങൾ പുറത്തു പറയാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാർട്ടി ഓഫിസുകൾ ആക്രമിക്കരുതെന്നതു സമാധാന ചർച്ചയിലെ പ്രധാന തീരുമാനമായിരുന്നു. ആരും ആക്രമിക്കപ്പെടരുതെന്നാണ് തീരുമാനം. എന്നാൽ, അതു നടന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുമ്മനം രാജശേഖരൻ പറയുന്നതിന് ഇപ്പോൾ ആരും വില കൊടുക്കാത്തതു കൊണ്ട് അദ്ദേഹം ആരെ കണ്ടു കാര്യം പറയുന്നതിനെയും ഗൗരവത്തിൽ എടുക്കുന്നില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ബിജെപി നേതാക്കൾ വീണ്ടും ഗവർണറെ കണ്ടതു സംബന്ധിച്ച ചോദ്യത്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. നേരിട്ടു കാണുന്ന കാര്യങ്ങൾ പോലും മായയാണെന്നാണ് കുമ്മനം പറയുന്നത്. അവർ പറയുന്നതിനെ ജനം വിലയിരുത്തട്ടേയെന്നും പിണറായി പറഞ്ഞു.