തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ രോഗികളെ കിടത്തിയിരിക്കുന്നത് കൊതുകുകള്‍ക്കും എലികള്‍ക്കും നടുവിൽ. പകർച്ചവ്യാധിയായ ഡെങ്കിപ്പനി ബാധിച്ചവരെ കിടത്തിയിരിക്കുന്നത് ഗുരുതരാവസ്ഥയിലുളള രോഗികൾക്കൊപ്പം. അതും രോഗാണുവാഹകരാകാവുന്ന കൊതുകുകള്‍ക്കും എലികള്‍ക്കും നടുവില്‍. ഇവിടെ ഇരുപത്തഞ്ചോളം ഡോക്ടർമാരടക്കം അമ്പതിലേറെ ജീവനക്കാരാണ് ഡെങ്കി ബാധിച്ച് ചികിൽസയിലുള്ളത്. മനോരമ ന്യൂസ് അന്വേഷണം.
ഡെങ്കിപ്പനി ബാധിതയായ അമ്മയ്ക്കു ചുറ്റും ആർത്തിരമ്പുന്ന കൊതുകുകളെ ബാറ്റു കൊണ്ട് പ്രതിരോധിക്കുകയാണ് മകൻ. ഹൃദ്രോഗികളും സാദാപ്പനിക്കാരും ഡെങ്കിപ്പനി ബാധിതരും ഒരേ തറയിൽ ചുരുണ്ടു കൂടിക്കിടക്കുന്നു. മറ്റു രോഗികളും കൂട്ടിരുപ്പുകാരും ഒരു നിയന്ത്രണവുമില്ലാതെയെത്തുന്ന സന്ദർശകരും ഡങ്കിപ്പനിക്ക് ഇരകളാകുമെന്ന് ഉറപ്പ്.
ഡങ്കിപ്പനി ബാധിതർക്കും മറ്റും അത്യാവശ്യമായ കരളിന്റെ പ്രവർത്തനം പരിശോധിക്കുന്ന എൽ എഫ് റ്റി ടെസ്റ്റിനുള്ള ഉപകരണം അഞ്ചു ദിവസമായി പ്രവർത്തിക്കുന്നില്ല. ക്ളിനിക്കൽ പതോളജി ലാബിലെ ജീവനക്കാരുടെ കുറവുമൂലം പരിശോധനാഫലമറിയാൻ ഏഴുമണിക്കൂറിലേറെ കാത്തിരിക്കേണ്ട അവസ്ഥ. ഒരു ദിവസം ഇവിടെ ചികിൽസ തേടുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 400 ന് മുകളിലെന്നു കൂടി അറിയുക. ഡെങ്കിപ്പനിബാധിതർക്ക് പ്രത്യേക വാർഡും പരിചരണവും ആരോഗ്യമന്ത്രി ഉറപ്പു നല്കിയ ശേഷമുള്ള കാഴ്ചകളാണിത്.
അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പനിവാര്‍ഡിലെ സ്ഥിതിഗതികള്‍ അന്വേഷിക്കുമെന്ന് കെ.കെ ഷൈലജ. പരിമതികളുണ്ടെങ്കിലും പ്രശ്നപരിഹാരത്തിന് ശ്രമിക്കും. രോഗികള്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കുന്നതുകൊണ്ടാണ് കൂടുതല്‍ രോഗികള്‍ സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിക്കുന്നതെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.