കൃഷിമന്ത്രിയുടെ ഉത്തരവ് അട്ടിമറിച്ചും മന്ത്രിയുടെ നാടായ തൃശൂർ അരിമ്പൂരിൽ നെൽപാടം നികത്തൽ തുടരുന്നു. പാടം നികത്തി നിർമിച്ച ഇഷ്ടിക നിർമാണ യൂണിറ്റ് ഭൂമാഫിയ വീണ്ടും വിപുലപ്പെടുത്തി. യൂണിറ്റ് പ്രവർത്തിക്കുന്നത് പാടത്തെന്ന് ഡേറ്റാ ബാങ്ക് സർവേയിൽ സ്ഥിരീകരിച്ചിട്ടും നടപടിയെടുക്കാനും ജില്ലാ ഭരണകൂടവും പഞ്ചായത്തും തയാറാകുന്നില്ല.
കൃഷിമന്ത്രിയുടെ ജൻമനാടായ അന്തിക്കാടിന് സമീപമുള്ള അരിമ്പൂരിലെ ചാലാടിപ്പാടം നികത്തുന്നൂവെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തത് ആറ് മാസം മുൻപാണ്.
പിറ്റേദിവസം തന്നെ മന്ത്രി പാടം സന്ദർശിച്ചു. നെൽവയലെന്ന രേഖ കരഭൂമിയെന്ന് തിരുത്തിയാണ് നികത്തലെന്ന് കണ്ടെത്തി പാടം പൂർവസ്ഥിതിയിലാക്കാനും നിർദേശിച്ചു.
മന്ത്രി ഉത്തരവിട്ട് ആറ് മാസം കഴിയുമ്പോളും നികത്തൽ തുടരുന്നു. പാടത്ത് മതിലും കെട്ടി. ഇഷ്ടിക നിർമാണ യൂണിറ്റ് കൂടുതൽ വിപുലപ്പെടുത്തി.
മന്ത്രിയുടെ നിർദേശപ്രകാരം സർവേ നടത്തി ഈ ഭൂമി പാടമാണെന്ന് സ്ഥിരീകരിച്ച് ഡാറ്റാ ബാങ്കിലുൾപ്പെടുത്തി. അതുകൊണ്ട് തന്നെ ഈ കാണുന്നതെല്ലാം നിയമലംഘനമെന്ന് വ്യക്തമായിട്ടും നികത്തലിന് പൂർണസംരക്ഷണം നൽകുകയാണ് അരിമ്പൂർ പഞ്ചായത്തും റവന്യൂ ഉദ്യോഗസ്ഥരും.