മഹാരാഷ്ട്രയിലെ കർഷകസമരം പിൻവലിച്ചു. ചെറുകിട കർഷകരുടെ മുഴുവൻ കാർഷികകടവും എഴുതിതള്ളാമെന്ന് മഹാരാഷ്ട്ര സർക്കാര്‍ ഉറപ്പുനൽകിയതിന് പിന്നാലെയാണ് പന്ത്രണ്ടുദിവസമായി തുടരുന്ന സമരംഅവസാനിപ്പിച്ചത്. സമരം ശക്തിയാർജിക്കുന്ന ഘട്ടത്തിൽ കർഷകപ്രതിനിധികളുമായി, റവന്യൂമന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം. കടം എടുതിതള്ളുന്നത് നടപ്പാക്കാനായി പ്രത്യേകസമിതിക്ക് രൂപംനൽകുമെന്നും സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. അതേസമയം, ഉറപ്പ് പാലിച്ചില്ലെങ്കിൽ ഈമാസം 25ന് ശേഷം സമരപരിപാടികൾ പുനരാരംഭിക്കമെന്ന് കർഷകർ അറിയിച്ചു.
വായ്പ എഴുതിത്തള്ളൽ അടക്കമുള്ള ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാത്ത പക്ഷം നാളെ മുതൽ ട്രെയിൻ തടയൽ, മന്ത്രിമാരുടെ പൊതുപരിപാടികൾ തടസ്സപ്പെടുത്തൽ എന്നിവയുൾപ്പെടെ കടുത്ത സമരമാർഗങ്ങൾ സ്വീകരിക്കുമെന്നായിരുന്നു സമരക്കാരുടെ നിലപാട്. ഈ സാഹചര്യത്തിൽ പ്രതിഷേധക്കാരുമായി ചർച്ച നടത്താൻ മന്ത്രിമാരുടെ പ്രത്യേക പാനലിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രൂപം നൽകിയിരുന്നു. ഇന്നു രാവിലെ മന്ത്രിമാരുടെ പാനൽ സമരമുഖത്തുള്ള കർഷകസംഘടനകളുടെ നേതാക്കളുമായി ചർച്ച നടത്തി. ഇതിനു പിന്നാലെയാണ് കാർഷിക വായ്പകൾ എഴുതിത്തള്ളാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.