ചാംപ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൽസരത്തിൽ ഇന്ത്യക്ക് നിർണായകമായത് കോഹ്‌ലിയുടേയും ശിഖർ ധവാന്റെയും ക്ഷമാപൂർവമായ ബാറ്റിങ്. 12 റൺസെടുത്ത രോഹിത് ശർമ അലക്ഷ്യമായി ബാറ്റുവീശി വിക്കറ്റ് തുലച്ചപ്പോൾ ഇന്ത്യൻ സ്കോർ 5.3 ഓവറിൽ 23 റൺസ് മാത്രമായിരുന്നു. വൺഡൗണായി ഇറങ്ങിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഒാപ്പണർ ശിഖർ ധവാനുമായി ചേർന്ന് ഇന്ത്യൻ ഇന്നിങ്സിന് മികച്ച അടിത്തറയിടുകയായിരുന്നു. ആദ്യ രണ്ടു മൽസരങ്ങളിലും രോഹിതിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുമായി ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച ധവാൻ, ഇക്കുറി കോഹ്‍ലിക്കൊപ്പം മറ്റൊരു സെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ഇന്ത്യയെ കരകയറ്റി.
അർധ സെഞ്ചുറി നേടിയ ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 128 റൺസ് കൂട്ടിച്ചേർത്തു. ഇമ്രാൻ താഹിറിന്റെ പന്തിൽ ഡുപ്ലെസി പിടിച്ച് ധവാൻ (83 പന്തിൽ 78 റൺസ്) പുറത്താകുമ്പോഴേക്കും ഇന്ത്യ വിജയത്തിനടുത്തെത്തിയിരുന്നു. 12 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു ധവാന്റെ ഇന്നിങ്സ്. തുടർന്നു വന്ന യുവ്‌രാജ് സിങ് കോഹ്‌ലിയുമായി ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 101 പന്തിൽ ഏഴു ബൗണ്ടറിയും ഒരു സിക്സുമുൾപ്പെടെ 76 റൺെസടുത്ത കോഹ്‍ലി പുറത്താകാതെ നിന്നു. ടൂർണമെന്റിൽ കോഹ്‌ലിയുടെ രണ്ടാം അർധസെഞ്ചുറിയാണിത്. ദക്ഷിണാഫ്രിക്കയുടെ ജെ.പി.ഡുമിനിയെ സിക്സർ പറത്തിയാണ് യുവ്‌രാജ് ഇന്ത്യയെ സെമിയിലേക്ക് നയിച്ചത്.