കാരുണ്യ ബെനവലന്റ് ഫണ്ടിൽ കുടിശിക വന്നതോടെ ഡയാലിസിസ് സേവനം നിറുത്തിവയ്ക്കൊനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ. ഡയാലിസിസ് കേന്ദ്രങ്ങൾക്ക് ഒരുവർഷമായി കാരുണ്യ പദ്ധതിയിൽനിന്ന് കൃത്യമായി പണം ലഭിക്കുന്നില്ല. ഫണ്ട് മുടങ്ങിയതോടെ വയനാട്ടിൽമാത്രം 450 കിഡ്നി രോഗികളാണ് ദുരിതത്തിലായിരിക്കുന്നത്.
കൽപറ്റ സ്വദേശി മുനീറിന് ആഴ്ചയിൽ മൂന്ന്്തവണ ഡയാലിസിസ് ചെയ്യണം. കാരുണ്യ പദ്ധതിയിൽ 2013മുതൽ ടൗണിൽതന്നെയുള്ള സ്വകാര്യ ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. എന്നാൽ കാരുണ്യ പദ്ധതിയിൽ ഇരുപത്തിയെട്ടുലക്ഷം രൂപ കുടിശികയുള്ളതിനാൽ ഇനി സേവനം തുടരാനാവില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചുകഴിഞ്ഞു. സംസ്ഥനത്തെ മറ്റ് സ്വകാര്യ ആശുപത്രികളുടെയും അവസ്ഥ ഇതുതന്നെ.
കാരുണ്യ പദ്ധതി ഡയാലിസ് കേന്ദ്രങ്ങൾ നിറുത്തിവച്ചാൽ ഉയർന്ന തുകനൽകി രോഗികൾ ഡയാലിസിസ് ചെയ്യേണ്ടിവരും. ശരാശരി ആഴ്ചയിൽ നാലായിരം രൂപാവരെ ഇതിനായി കണ്ടെത്തണം. മഞ്ഞപ്പിത്തം ബാധിച്ച രോഗികൾക്ക് മറ്റ് ഡയാലിസിസ് കേന്ദ്രങ്ങളിൽ പ്രവേശനവും ലഭിക്കില്ല.