ഏകദിനത്തിൽ ലോക ഒന്നാം നമ്പർ ടീമായ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തകർത്ത് ഇന്ത്യ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ സെമിയിൽ. ദക്ഷിണാഫ്രിക്ക ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം 12 ഓവർ ബാക്കി നിൽക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നാണ് നിലവിലെ ചാംപ്യൻമാർ കൂടിയായ ഇന്ത്യയുടെ സെമിപ്രവേശം. അർധസെഞ്ചുറി നേടിയ ഓപ്പണർ ശിഖർ ധവാൻ (78), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (പുറത്താകാതെ 76) എന്നിവരാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്ത 128 റൺസ് ഇന്ത്യൻ വിജയത്തിൽ നിർണായകമായി. 15നു നടക്കുന്ന െസമിയിൽ അയൽക്കാരായ ബംഗ്ലദേശാണ് ഇന്ത്യയുടെ എതിരാളികൾ.
ബോളിങ്ങിലും ഫീൽഡിങ്ങിലും ബാറ്റിങ്ങിലും എന്നുവേണ്ട, കളിയുടെ എല്ലാ മേഖലയിലും ദക്ഷിണാഫ്രിക്കയെ അതിശയിക്കുന്ന പ്രകടനത്തോടെയാണ് ഇന്ത്യയുടെ സെമിപ്രവേശം. കരുത്തുറ്റ താരങ്ങൾ നിറഞ്ഞ ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ ബോളർമാർ 191 റൺസിന് ചുരുട്ടിക്കെട്ടിയപ്പോൾ, ഡിവില്ലിയേഴ്സും ഡേവിഡ് മില്ലറും ഉൾപ്പെടെയുള്ള അപകടകാരികളെ റണ്ണൗട്ടാക്കി ഇന്ത്യൻ ഫീൽഡർമാർ ഉജ്വല പിന്തുണ നൽകി. പിന്നീട് താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്തപ്പോൾ, അനാവശ്യമായ തിടുക്കമൊന്നും കാട്ടാതെ ഉത്തരവാദിത്വത്തോടെയുള്ള ബാറ്റിങ്ങിലൂടെ അനായാസം വിജയത്തിലുമെത്തി. എല്ലാം കൊണ്ടും യഥാർഥ ടീം മികവിന്റെ വിജയം.
ദക്ഷിണാഫ്രിക്കയെ വരിഞ്ഞുമുറുക്കി ഇന്ത്യ
നേരത്തെ, ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യ, ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാരെ വരിഞ്ഞുമുറുക്കി 33 പന്ത് ശേഷിക്കെ 191 റൺസിന് ഓൾഔട്ടാക്കുകയായിരുന്നു. ആക്രമിച്ചു പന്തെറിഞ്ഞ ബോളർമാർക്കൊപ്പം തകർപ്പൻ ഫീൽഡിങ്ങുമായി കളം നിറഞ്ഞ ഫീൽഡർമാരും ദക്ഷിണാഫ്രിക്കയെ വെള്ളംകുടിപ്പിച്ചു. അപകടകാരികളായ എ.ബി. ഡിവില്ലിയേഴ്സും ഡേവിഡ് മില്ലറും ഉൾപ്പെടെ മൂന്ന് ദക്ഷിണാഫ്രിക്കൻ താരങ്ങൾ റണ്ണൗട്ടായി. അർധസെഞ്ചുറി നേടിയ ഓപ്പണർ ക്വിന്റൺ ഡികോക്കാണ് (53) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
24.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 116 റൺസെന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക, പിന്നീട് ഇന്ത്യയ്ക്കു മുന്നിൽ തകർന്നടിയുകയായിരുന്നു. 75 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഒൻപതു വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്ക നഷ്ടമാക്കിയത്. അവസാന എട്ടു വിക്കറ്റുകൾ 58 റൺസിനിടെയാണ് അവർക്ക് നഷ്ടമായത്. അതിൽ മൂന്ന് റണ്ണൗട്ടുകളും ഉൾപ്പെടുന്നു. ടൂർണമെന്റിൽ മൂന്നു മൽസരങ്ങൾ പൂർത്തിയാക്കിയ ഇന്ത്യ ആറു റണ്ണൗട്ടുകളാണ് ഇതുവരെ സ്വന്തമാക്കിയത്. ഇന്ത്യൻ വിജയങ്ങളിൽ ഫീൽഡിങ്ങിനുള്ള പങ്ക് തെളിയിക്കാൻ ഇതിലും നല്ല ഉദാഹരണം വേറെ വേണോ?
കരുത്തുകാട്ടി ധവാൻ, കോഹ്‍ലി, യുവരാജ്
ദക്ഷിണാഫ്രിക്ക ഉയർത്തിയത് താരതമ്യേന ചെറിയ വിജയലക്ഷ്യമായിരുന്നെങ്കിലും കരുതലോടെയുള്ള ബാറ്റിങ്ങായിരുന്നു ഇന്ത്യയുടേത്. മോണി മോർക്കലും കഗീസോ റബാദയും തകർത്തെറിഞ്ഞ ആദ്യ ഓവറുകളിൽ ഓപ്പണർമാരായ രോഹിത് ശർമയും ശിഖർ ധവാനും കരുതലോടെ നിലയുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഒരു സിക്സും ബൗണ്ടറിയും സഹിതം നിലയുറപ്പിച്ചുവന്ന രോഹിതനെ മോണി മോർക്കൽ പുറത്താക്കുമ്പോൾ ഇന്ത്യൻ സ്കോർ 23 മാത്രം. 12 റൺസായിരുന്നു രോഹിതിന്റെ സമ്പാദ്യം.
തുടർന്നെത്തിയ കോഹ്‍ലി, ധവാനൊപ്പം നിലയുറപ്പിച്ചു കളിച്ചതോടെ ഇന്ത്യ മൽസരത്തിൽ പിടിമുറുക്കി. ആദ്യ രണ്ടു മൽസരങ്ങളിലും രോഹിതിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുമായി ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച ധവാൻ, ഇക്കുറി കോഹ്‍ലിക്കൊപ്പം മറ്റൊരു സെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ഇന്ത്യയെ കരകയറ്റി. 24.4 ഓവർ ക്രീസിൽ നിന്ന ഇരുവരും 128 റൺസെടുത്ത് ഇന്ത്യൻ ഇന്നിങ്സിന്റെ അടിത്തറ ഭദ്രമാക്കി. 83 പന്തിൽ 12 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 78 റൺസെടുത്ത ധവാനെ ഇമ്രാൻ താഹിറാണ് മടക്കിയത്.
ആദ്യ മൽസരത്തിൽ പാക്കിസ്ഥാനെതിരെ അർധസെഞ്ചുറി നേടിയ ധവാൻ, രണ്ടാം മൽസരത്തിൽ ശ്രീലങ്കയ്ക്കെതിരെ സെഞ്ചുറിയും കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നാം മൽസരത്തിലും അർധസെഞ്ചുറി നേട്ടം. ധവാൻ മടങ്ങിയതിനുപിന്നാലെ, പിരിയാത്ത മൂന്നാം വിക്കറ്റിൽ യുവരാജ് സിങ്ങിനെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ കോഹ്‍ലി ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു. 101 പന്തിൽ ഏഴു ബൗണ്ടറിയും ഒരു സിക്സുമുൾപ്പെടെ 76 റൺെസടുത്ത കോഹ്‍ലി പുറത്താകാതെ നിന്നു. ടൂർണമെന്റിൽ കോഹ്‌ലിയുടെ രണ്ടാം അർധസെഞ്ചുറിയാണിത്. 25 പന്തിൽ ഒന്നു വീതം ബൗണ്ടറിയും സിക്സും കണ്ടെത്തിയ യുവരാജ്, 23 റൺസുമായി വിജയത്തിലേക്ക് കോഹ്‍ലിക്കു തുണനിന്നു.
മികച്ച തുടക്കം, പിന്നെ തകർച്ച
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർമാരായ ഹാഷിം അംലയും മികച്ച തുടക്കമാണ് നൽകിയത്. 17.3 ഓവർ ക്രീസിൽനിന്ന ഇരുവരും 76 റൺസ് കൂട്ടിച്ചേർത്തു. 54 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 35 റൺസെടുത്ത അംലയെ മടക്കി അശ്വിൻ ഇന്ത്യ കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചു. മൂന്നാമനായെത്തിയ ഡുപ്ലേസിയെ കൂട്ടുപിടിച്ച് ഡികോക്ക് ദക്ഷിണാഫ്രിക്കൻ സ്കോർ 100 കടത്തി. സ്കോർ 116ൽ എത്തിയപ്പോൾ ഡികോക്കിനെ ജഡേജ വീഴ്ത്തി. 72 പന്തിൽ നാലു ബൗണ്ടറികൾ ഉൾപ്പെടെ 53 റൺസെടുത്ത ഡികോക്കിനെ ജഡേജ ക്ലീൻബോൾഡാക്കി.
പിന്നീടായിരുന്നു ഇന്ത്യൻ ഫീൽഡർമാർ നിറഞ്ഞാടിയ നിമിഷങ്ങൾ. ആദ്യം അപകടകാരിയായ എ.ബി. ഡിവില്ലിയേഴ്സിനെ പാണ്ഡ്യയുടെ ഫീൽഡിങ്ങിൽ ധോണി റണ്ണൗട്ടൗക്കിയപ്പോൾ ഡേവിഡ് മില്ലറിനെ ബുംറയുടെ ഫീൽഡിങ്ങിൽ കോഹ്‍ലിയും പുറത്താക്കി. 12 പന്തുകൾ നേരിട്ട ഡിവില്ലിയേഴ്സ് ഒരു ബൗണ്ടറി ഉൾപ്പെടെ 16 റൺസെടുത്താണ് മടങ്ങിയത്. മില്ലർ മൂന്നു പന്തിൽ ഒരു റണ്ണെടുത്തും കൂടാരം കയറി.
50 പന്തിൽ 36 റൺസുമായി നിലയുറപ്പിക്കാൻ ശ്രമിച്ച ഫാഫ് ഡുപ്ലേസിയുടേതായിരുന്നു അടുത്ത ഊഴം. ഒരു ബൗണ്ടറി മാത്രം പിറന്ന ഇന്നിങ്സിനൊടുവിൽ ഡുപ്ലേസിയെ പാണ്ഡ്യ പുറത്താക്കി. എട്ടു പന്തിൽ നാലു റൺസെടുത്ത മോറിസിനെ ബുംറ ഭുവനേശ്വർ കുമാറിന്റെ കൈകളിലെത്തിച്ചതോടെ ദക്ഷിണാഫ്രിക്ക വീണ്ടും തകർന്നു. മോറിസിനു പിന്നാലെ ആൻഡിൽ ഫെലൂക്‌വായോ (11 പന്തിൽ 4), കഗീസോ റബാദ (എട്ടു പന്തിൽ 5), മോണി മോർക്കൽ (0), ഇമ്രാൻ താഹിർ (ഏഴു പന്തിൽ ഒന്ന്) എന്നിവരും പെട്ടെന്ന് മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക നേരിട്ടത് കൂട്ടത്തകർച്ച. ജെ.പി. ഡുമിനി 41 പന്തിൽ 20 റൺസുമായി പുറത്താകാതെ നിന്നു.
Advertisement