സർക്കാർ നിർദ്ദേശവും സ്ഥലവാസികളുടെ എതിർപ്പും മറികടന്ന് അക്കേഷ്യ കൃഷിയുമായി വനം വകുപ്പ് മുന്നോട്ട് പോകുന്നത് പേപ്പർ നിർമ്മാതാക്കളുമായുള്ള കരാറുകളുടെ മറവിൽ. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡുമായി 2022 വരെ കരാറുണ്ടെന്ന വാദമാണ് വനം വകുപ്പ് മുന്നോട്ട് വെക്കുന്നത്. അതേ സമയം തമിഴ്നാട്ടിലെ സ്വകാര്യ പേപ്പർ നിർമ്മാതാക്കൾക്കാണ് ഏറ്റവും കൂടുതൽ തടി നൽകുന്നതെന്ന ആരോപണവും വനം വകുപ്പിന് നേരെ ഉയരുകയാണ്.
സംസ്ഥാനത്ത് പതിനാറായിരം ഹെക്ടർ സ്ഥാലത്താണ് സ്വാഭാവിക വനം വെട്ടി, വനം വകുപ്പ് അക്കേഷ്യയും യുക്കാലിയും വളർത്തുന്നത്. പേപ്പർ, റയോൺ നിർമ്മാതാക്കളുമായുള്ള കരാറുകളുടെ മറവിലായിരുന്നു ഈ പരിസ്ഥിതി ദുരന്തം അരങ്ങേറിയത്. ഇന്ന് കോട്ടയത്തെ ഹിന്ദുസ്ഥാൻന്യൂസ് പ്രിന്റ് മാത്രമാണ് കേരളത്തിൽ പ്രവർത്തിക്കുന്ന ഏക പേപ്പർ ഉത്പാദക യൂണിറ്റ്. ഇതും കേന്ദ്ര സർക്കാർ സ്വകാര്യവത്ക്കരിക്കാൻ തീരുമാനിച്ചു കഴിഞ്ഞു.
എച്ച്.എൻ.എല്ലുമായി 2022 വരെ കരാറുണ്ടെന്നതിന്റെ മറവിലാണ് അക്കേഷ്യകൃഷിയുമായി വനം വകുപ്പ് മുന്നോട്ട് പോകുന്നത്. പേപ്പാറ വനം റേഞ്ചിൽമാത്രം അഞ്ച് കൂപ്പുകളിലായി 149 ഹെക്ടർഭൂമിയിലാണ് അക്കേഷ്യകൃഷി. ജലശ്രോതസ്സുകളുടെയും സംഭരണികളുടെയും വൃഷ്ടിപ്രദേശത്ത് ഒരുകാരണവശാലും അക്കേഷ്യയും യൂക്കാലിയും നടരുതെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം പോലും കാറ്റിൽപറത്തിയാണ് വനം വകുപ്പിന്റെ പരിസ്ഥിതി വരുദ്ധ നടപടി.
നിലവിലെ വ്യാവസായിക ആവശ്യങ്ങൾക്ക് ആറായിരം ഹെക്ടറിലെ മൃദു തടി കൃഷിമാത്രം മതിയാകുമെന്നാണ് വനം വകുപ്പ് തന്നെ നിയമസഭയെ രേഖാമൂലം അറിയിച്ചത്. ഇവിടെ തദ്ദേശ ഇനങ്ങളായ മുളയുൾപ്പെടെ നടുകയുമാകാം. ഇതും വനം വകുപ്പ് പന്തുടരുന്നില്ല. വൻതോതിൽ അക്കേഷ്യതടി അന്യസംസ്ഥാനങ്ങളിലെ സ്വകാര്യ പേപ്പർയൂണിറ്റുകൾക്ക് നൽകുന്നുണ്ടെന്ന പരാതിയും ഉയർന്നിട്ടുണ്ട്.