പ്രമുഖ നാടക നടനും സംവിധായകനും വൈക്കം മാളവികയുടെ സ്ഥാപകനുമായ തുരുത്തിക്കര ടി.കെ.ജോൺ (79) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച മൂന്നിന് വൈക്കം സെന്റ് ജോസഫ്സ് ഫൊറോനാ പള്ളിയിൽ. സ്വാഭാവികമായ സംഭാഷണവും ശരീരചലനവും കൊണ്ട് നാടകവേദിയിൽ ഒരു പൊളിച്ചെഴുത്തിനു നേതൃത്വം നൽകിയ വ്യക്തിയാണ് ജോൺ.
വൈക്കം തുരുത്തിക്കര വീട്ടിൽ കുര്യന്റെയും കുട്ടിയമ്മയുടെയും മകനായി 1938ലാണ് ജോണിന്റെ ജനനം. ഇരുപതാം വയസിൽ വൈക്കം തിയറ്റേഴ്‌സിന്റെ ‘തകർന്ന ഹൃദയം‘ എന്ന നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം. നാടകവേദികളിൽ ഘനഗംഭീരമായ ശബ്‌ദവും അഭിനയത്തികവും കൊണ്ട് അരനൂറ്റാണ്ട് കാലം നിറഞ്ഞു നിന്ന അദ്ദേഹം തിലകൻ, വൈക്കം സുകുമാരൻ നായർ, കെ.പി.എ.സി പ്രേമചന്ദ്രൻ എന്നിവരടങ്ങുന്ന നാടക തലമുറയിലെ ഏറ്റവും ശ്രദ്ധേയനായിരുന്നു. വിജയകുമാരിയും മേരിതോമസും കവിയൂർ പൊന്നമ്മയുമൊക്കെ ജോണിന്റെ നായികമാരായി അഭിനയിച്ചിട്ടുണ്ട്.
കന്മദം, അരയന്നങ്ങളുടെ വീട്, വജ്രം, മണിയറക്കള്ളൻ തുടങ്ങിയ സിനിമകളിലും ഒട്ടേറെ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു. രണ്ടുതവണ സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം, 2009ലെ നാടക ഫെലോഷിപ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കുറേ നാളുകളായി വിശ്രമ ജീവിതത്തിലായിരുന്നു.
ഭാര്യ: വൈക്കം ചേന്നോത്ത് കുടുംബാംഗം ആലീസ്. മക്കൾ: സൈലമ്മ, സിബി, സുലു, സെലിൻ, സോഫി (കാനഡ), സൈമൺ. മരുമക്കൾ: ചേരാനല്ലൂർ ചക്യത്ത് ജോയി, സിന്ധു, കുറവിലങ്ങാട് കൊട്ടുകാപ്പള്ളി തോമസ്, ആയാംകുടി, എണ്ണയ്ക്കാപ്പള്ളി ബാബു, ഉദയംപേരൂർ പോത്തൂരാൻ ബേബി, സെബി.