ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിലെ നിർണായക പോരാട്ടത്തിൽ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബോളിങ് തിരഞ്ഞെടുത്തു. പേസ് ബോളർ ഉമേഷ് യാദവിനു പകരം സ്പിന്നർ അശ്വിനെ ടീമിലുൾപ്പെടുത്തി. ആദ്യ രണ്ടു കളികളിലും അശ്വിൻ കളിച്ചിരുന്നില്ല. ‘‘സാധാരണ എല്ലാ ടീമുകൾക്കും ആദ്യം ഫീൽഡ് ചെയ്യാനാണ് ഇഷ്ടം. കാരണം രണ്ടാമത് ബാറ്റു ചെയ്യുമ്പോൾ കൃത്യമായ ലക്ഷ്യം ലഭിക്കും. ബാറ്റ്സ്മാൻമാർക്ക് ഇതൊരു അനുകൂല ഘടകവുമാണ്’’– ഫീൽഡ് ചെയ്യാനുള്ള തീരുമാനത്തെ ന്യായീകരിച്ച് കോഹ്‌ലി പറഞ്ഞു.
ഇന്ത്യ തോറ്റാലും ദക്ഷിണാഫ്രിക്ക തോറ്റാലും ഇന്നത്തെ മൽസരം ചരിത്രമാണ്. ഇന്ത്യ തോറ്റാൽ നിലവിലെ ജേതാക്കൾ സെമി കാണാതെ പുറത്തായി എന്ന ചരിത്രം. ദക്ഷിണാഫ്രിക്കയാണെങ്കിൽ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാർ പുറത്തായി എന്നതും.
ഇങ്ങനെയൊരു അവസ്ഥ ഇന്ത്യയും ദക്ഷിണാഫ്രിക്കയും പ്രതീക്ഷിച്ചതല്ല! ആദ്യ കളി ജയിച്ചതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ രണ്ടു ടീമിനും രണ്ടാം മൽസരത്തിൽ അപ്രതീക്ഷിത തോൽവിയേറ്റു. അതോടെ ഗ്രൂപ്പിലെ കാര്യങ്ങൾ സങ്കീർണമായി. നാലു ടീമിനും രണ്ടു പോയിന്റ്. പക്ഷേ, ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്ന് അതിനെക്കുറിച്ചാലോചിച്ചു തല പുകയ്ക്കേണ്ട. ജയിക്കുന്ന ടീം സെമിയിൽ എന്നതാണു ലളിതമായ സമവാക്യം. കളി ടൈയോ ഫലമില്ലാതെയോ ആയാലേ റൺറേറ്റ് നിർണായകമാകുന്നുള്ളൂ.