കശുവണ്ടി കോർപറേഷൻ എം.ഡിയുടെ പുനർനിയമനത്തെചൊല്ലി കൊല്ലത്ത് സി.പി.എമ്മിൽ ഭിന്നത. മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മയുടെ താല്പര്യപ്രകാരം നിയമിച്ച ടി.എഫ്.സേവ്യറേ മാറ്റണമെന്ന് കശുവണ്ടി വികസന കോർപറേഷൻ ചെയർമാനും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്ം അംഗവുമായ എസ് ജയമോഹൻ പാർട്ടിയോട് ആവശ്യപ്പെട്ടു. മേഴ്സിക്കുട്ടിയമ്മയുടെ നോമിനിയെ മാറ്റണമെന്ന ജയമോഹന്റെ ആവശ്യം അടുത്ത് പാർട്ടി ജില്ലാകമ്മിറ്റിയിൽ ചർച്ചയ്ക്ക് വന്നേക്കും.
ഇടതുമുന്നണി അധികാരത്തിൽ വന്ന് ഉടനെയാണ് ക്രൈംബ്രാഞ്ച് എസ്.പിയായിരുന്നു ടി.എഫ്.സേവ്യറേ കശുവണ്ടി കോർപറേഷൻ എം.ഡിയായി നിയമിച്ചത്. സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ എതിർപ്പോടെയായിരുന്നു നിയമനം. സേവ്യറേ എം.ഡിയാക്കണമെന്ന മേഴ്സിക്കുട്ടിയമ്മയുടെ നിർബന്ധത്തിന് പാർട്ടി അംഗീകാരം നൽകുകയായിരുന്നു ,മേഴ്സിക്കുട്ടിയമ്മയുടെ ബന്ധുവെന്ന് അന്നേ അരോപണമുയർന്നിരുന്ന സേവ്യർ മേയ് 31ന് സർക്കാർ സർവീസൽ നിന്നു വിരമിച്ചു.എന്നാൽ വിരമിക്കലിന് ശേഷവും എം.ഡിയായി നിലനിർത്താനുള്ള തീരുമാനമാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
ഏറെ അഴിമതി ആരോപണം നേരിട്ടിട്ടുള്ള കശുവണ്ടി വികസന കോർപറേഷനിൽ സേവ്യർ തുടരുന്നത് കശുവണ്ടി മേഖലയ്ക്ക് ഗുണകരമല്ലെന്നും മുതിർന്ന് ഐ.എ.എസ് -ഐ.പി.എസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നുമാണ് ചെയർമാൻ എസ് ജയമോഹന്റെ ആവശ്യം. ഒരു മാസത്തിനുള്ളിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ നോമിനിയായ സേവ്യറേ മാറ്റി പുതിയ എംഡിയെ നിയമിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗംകൂടിയായ ജയമോഹൻ പാർട്ടിയോട് ആവശ്യപ്പെട്ടിരിക്കുന്നത് .പാർട്ടി ജില്ല സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷത്തിന് കോർപറേഷൻ ചെയർമാന്റെ ആവശ്യത്തോട് അനുകൂലനിലാപാടാണെന്നാണ് സൂചന.അടുത്ത ജില്ലാ കമ്മിറ്റിയിൽ വിഷയം ചർച്ചയ്്ക്ക് വന്നാൽ പാർട്ടി ജില്ലാ നേതൃത്വത്തിന്റെ നിലപാട് നിർണായകമാവും.