കെ.എം. മാണിക്കെതിരായ വീക്ഷണം മുഖപ്രസംഗത്തോട് യോജിക്കുന്നില്ലെന്ന് കെ.പി.സിസി.സി പ്രസിഡന്‍റ് എം.എം.ഹസന്‍. മുഖപ്രസംഗത്തിലെ അഭിപ്രായങ്ങൾ പാർട്ടിയുടെ അഭിപ്രായമല്ല. ഇത്തരം ഒരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിൽ പാർട്ടി ഖേദം പ്രകടിപ്പിക്കുന്നു. യു.ഡി.എഫ് വിടാൻ കേരളാ കോൺഗ്രസ് കൈക്കൊണ്ട ഏകപക്ഷീയമായ തീരുമാനത്തോട് കെ.പി.സി.സിക്കും യു.ഡി.എഫിനുമുണ്ടായ അഭിപ്രായം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കെ.എം.മാണി സ്വീകരിച്ച വഞ്ചനാപരമായ നിലപാടിന്റെ പേരിൽ മാത്രമാണ് അദ്ദേഹത്തോട് കെ.പി.സി.സി.ശക്തമായ അമർഷവും അതൃപ്തിയും പ്രകടിപ്പിച്ചതെന്നും എം.എം.ഹസ്സൻ അറിയിച്ചു.
അതേസമയം വീക്ഷണം ദിനപത്രത്തിന്റ മുഖപ്രസംഗത്തിൽ കേരളാ കോൺഗ്രസിനും കെ.എം.മാണിക്കും എതിരേയുള്ള പരാമർശങ്ങൾ കോൺഗ്രസിന്റെയോ യുഡിഎഫിന്റെയോ അഭിപ്രായമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പത്രത്തിലെ പരാമർശങ്ങളോട് കോൺഗ്രസിന് യോജിപ്പില്ല. കേരളാ കോണഗ്രസുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായതാണ്. ഇത്തരത്തിൽ മുഖപ്രസംഗം തയാറാക്കിയത് കോൺഗ്രസ് നേതൃത്വം അറിയാതെയാണ്.എൽഡിഎഫ് സർക്കാരിന്റെ മദ്യനയം ജനവഞ്ചനയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണിയും മദ്യമാഫിയകളുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ മദ്യനയം നടപ്പാക്കിയത്.
ഇടത് സർക്കാരിന്റെ മദ്യനയത്തെക്കുറിച്ച് ഷിബു ബേബി ജോണിന്റേത് വ്യക്തിപരമായ നിലപാടാണ്. ഐഎൻടിയുസി തൊഴിലാളികളുടെ ഭാഗത്തു നിന്നുള്ള നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിച്ചത്. രണ്ടിനും യുഡിഎഫ് നിലപാടുകളുമായി ബന്ധമില്ല. സംസ്ഥാ സർക്കാരിന്റെ മദ്യനയത്തിെനതിരെ ജൂലൈ ഒന്നിന് സെക്രട്ടറിയേറ്റിലേക്കും കലക്ടറേറ്റുകളിലേക്കും യുഡിഎഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. സിപിഎമ്മും ബിജെപിയും പരസ്പരം ഒാഫിസുകൾ തകർക്കാനും പ്രവർത്തകരെ മർദിക്കാനും മൽസരിക്കുകയാണ്. സംഭവത്തിൽ പൊലീസ് നോക്കുകുത്തിയായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
.