കോഴിക്കോട്ട് സി.പി.എമ്മും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹർത്താലിൽ പരക്കെ അക്രമം. സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ നടന്നത് ബി.ജെ.പിയുടെ ആസൂത്രിത അക്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. പാർട്ടി ഓഫിസുകൾ വ്യാപകമായി ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് നാളെ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനു നേരെ ബോംബെറിഞ്ഞത് വധശ്രമമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നാട്ടിൽ ക്രമസമാധാനം തകർന്നെന്ന് വരുത്താനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് കോടിയേരി ആരോപിച്ചു. ഭരണപരാജയം മറച്ചുവയ്ക്കാൻ സിപിഎം മനപൂർവം അക്രമം നടത്തുകയാണെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതിയംഗം വി.മുരളീധരൻ കുറ്റപ്പെടുത്തി.
സി.പി.എം. ആഹ്വാനം ചെയ്ത കോഴിക്കോട് ജില്ലാ ഹർത്താലും അഞ്ചു നിയോജക മണ്ഡലങ്ങളിൽ ബി.ജെ.പി. പ്രഖ്യാപിച്ച ഹർത്താലും പൂർണമായിരുന്നു. സ്വകാര്യ വാഹനങ്ങൾ ഓടി. കടകൾ തുറന്നില്ല. ബസ് സർവീസുകൾ നിർത്തിയത് യാത്രക്കാരെ വലച്ചു. പ്രതിഷേധ പ്രകടനങ്ങൾ പലയിടത്തും അക്രമാസക്തമായി. മാധ്യമപ്രവർത്തകർക്കു നേരെ സി.പി.എം. അക്രമമുണ്ടായി. വടകര ആർ.എസ്.എസ് കാര്യാലയത്തിന് നേരെ വീണ്ടും ബോംബെറിഞ്ഞു. തലക്കുളത്തൂരിൽ ബി.ജെ.പി ഒാഫിസും ചോറോട് സി.പി.എം ലോക്കൽകമ്മിറ്റി ഒാഫിസും അടിച്ചുതകർത്തു. വടകരയിൽ വായനശാലകളും അക്രമിക്കപ്പെട്ടു. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയെന്ന് സി.പി.എം ജില്ലാ നേതൃത്വം അറിയിച്ചെങ്കിലും പല സ്ഥലങ്ങളിലും തടഞ്ഞു. വടകരയിൽ മൂന്ന് കെ.എസ്.ആർ.ടിസി ബസുകൾക്കു നേരെ കല്ലേറുണ്ടായി. നാളെക്കൂടി ഹർത്താൽ പ്രഖ്യാപിച്ചതോടെ തുടർച്ചയായി രണ്ടാം ദിവസവും ജനജീവിതം സ്തംഭിക്കു. ദേശീയ അഗ്രിക്കൾച്ചറൽ എൻട്രൻസ് പരീക്ഷയ്ക്കായി നാളെ കോഴിക്കോട്ടെത്തുന്ന വിദ്യാർഥികളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.