പുതിയ മദ്യനയം പിൻവലിക്കാൻ എൽഡിഎഫ് സർക്കാർ തയാറാകണമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിൽ നിന്നു പിന്നാക്കം പോയ സർക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. ബാർ മുതലാളിമാരുമായുള്ള ഗൂഡാലോചനയാണ് ഇതിൽ നിന്നു വ്യക്തമായിരിക്കുന്നതെന്നു കുമ്മനം ആരോപിച്ചു. മദ്യനയത്തിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം ആരംഭിക്കും. ഇതു സംബന്ധിച്ച തീരുമാനം അടുത്ത ദിവസത്തെ കോർ കമ്മിറ്റി യോഗത്തിൽ കൈക്കൊള്ളും. എൽ ഡി എഫ് തെറ്റുതിരുത്തി ജനങ്ങളോടു മാപ്പു പറയണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ ആക്രമിച്ചുവെന്ന കള്ള പ്രചാരണം നടത്തി കേരളത്തിൽ ക്രമസമാധാന പ്രശ്നം ഉണ്ടാക്കാൻ സിപിഎം ശ്രമിക്കുകയാണ്. ഇതു തീക്കൊള്ളികൊണ്ടു തല ചൊറിയലാണ്. സീതാറാം യെച്ചൂരിയെ ആരും മർദിച്ചിട്ടില്ല. എകെജി ഭവനിലേക്ക് ഭാരതീയ ഹിന്ദു സേന പ്രവർത്തകർ തള്ളിക്കയറുക മാത്രമാണ് ഉണ്ടായത്. അവർ ബിജെപി–ആർഎസ്എസ് പ്രവർത്തകരല്ല എന്നു വിളിച്ചു പറഞ്ഞിരുന്നു. സംഭവത്തിൽ ശക്തമായി പ്രതികരിച്ച പിണറായി വിജയൻ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിന്റെ പ്രസംഗ വേദിയിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ ഇരച്ചു കയറിയതിനെത്തുറിച്ചു പ്രതികരിക്കാത്തത് എന്താണ്.
മുതിർന്ന ബിജെപി നേതാവ് എൽ.കെ.അദ്വാനിയെ തടയുന്ന അവസ്ഥയുണ്ടായി. ബാർ വിഷയത്തിൽ നിന്നു ശ്രദ്ധ തിരിക്കാനാണ് സിപിഎം ഇപ്പോൾ അക്രമം അഴിച്ചു വിടുന്നത്. കോഴിക്കോട്ടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമണവുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല. കേരളത്തിലെ ക്രമസമാധാന നില ആകെ തകർന്നിരിക്കുകയാണ്. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിൽ സിസിടിവി ഇല്ലെന്നും കുമ്മനം പറഞ്ഞു.
ബിജെപി ദേശിയ അധ്യക്ഷൻ അമിത് ഷായുടെ കേരള സന്ദർശനം പരാജയമെന്നതു മാധ്യമ വാർത്തകൾ മാത്രമാണ്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം മടങ്ങിപ്പോയത്. എൻഡിഎ ഘടകകക്ഷികൾക്കിടയിൽ അഭിപ്രായ ഭിന്നതയില്ല. ഓരോ കക്ഷിക്കും ലഭിക്കേണ്ട സ്ഥാനങ്ങൾ നടപടി ക്രമം പൂർത്തിയാക്കി നൽകി വരുന്നുണ്ട്. കേന്ദ്രസർവകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേരു നൽകാൻ ബിജെപി സമ്മർദ്ദം ചെലുത്തും. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിന്റെ ശ്രദ്ധയിൽ ഇത് എത്തിക്കുമെന്നും കുമ്മനം പറഞ്ഞു.