തലശ്ശേരിയിലെ എൻഡിഎഫ് പ്രവർത്തകൻ ഫസലിനെ വധിച്ചതു താനുൾപ്പെട്ട സംഘമെന്ന ആർഎസ്എസ് പ്രവർത്തകൻ സുബീഷിന്റെ വെളിപ്പെടുത്തല്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ പ്രതികളിലൊരാളായ സിപിഎം നേതാവ് കാരായി രാജനാണ് വെളിപ്പെടുത്തലിന്‍റെ ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചത്. താനടക്കം നാലുപേര്‍ ചേര്‍ന്നാണ് കൊലനടത്തിയതെന്നാണ് സുബീഷിന്‍റെ മൊഴി. ആർഎസ്എസിന്‍റെ കൊടിമരം നശിപ്പിച്ചതാണ് വിരോധത്തിനു കാരണമെന്നും മൊഴിയിലുണ്ട്.
സിപിഎം പടുവിലായി ലോക്കൽ കമ്മിറ്റി അംഗം കെ.മോഹനനെ വധിച്ച കേസിൽ പിടിയിലായപ്പോഴാണ് ഫസൽ വധം സംബന്ധിച്ച വെളിപ്പെടുത്തൽ സുബീഷ് നടത്തിയത്. തലശ്ശേരി ജെടി റോഡിൽ 2006 ഒക്ടോബർ 22നു പുലർച്ചെയാണു ഫസൽ കൊല്ലപ്പെടുന്നത്. സംഭവത്തിനു തലേദിവസം മാടപ്പീടികയിലുണ്ടായ ബിജെപി– എൻഡിഎഫ് സംഘർഷങ്ങളും പ്രദേശത്ത് എൻഡിഎഫ് വളരുന്നുവെന്ന സംശയവുമാണു ഫസൽ വധത്തിലേക്കു നയിച്ചതെന്നും അക്രമിസംഘത്തിലുണ്ടായിരുന്ന മറ്റു മൂന്നുപേർ ആരൊക്കെയാണെന്നും കൃത്യം നടത്തിയതെങ്ങനെയെന്നും സുബീഷ് പൊലീസിനോടു പറഞ്ഞിരുന്നു.
ചെമ്പ്ര സ്വദേശിയായ മറ്റൊരാളും മാടപ്പീടിക, അഴിയൂർ ഭാഗങ്ങളിൽ നിന്നുള്ള രണ്ടുപേരുമാണു സംഘത്തിലുണ്ടായിരുന്നതെന്നും പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും നേതാക്കളുടെ നിർദേശപ്രകാരമല്ല കൊലപാതകം നടത്തിയതെന്നും എന്നാൽ, പിന്നീടു നേതാക്കൾ വിവരം അറിഞ്ഞിരുന്നുവെന്നും സുബീഷ് പൊലീസിനോടു പറഞ്ഞതായാണു വിവരം.
ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കാരായി രാജൻ, തലശ്ശേരി നഗരസഭാംഗവും ഏരിയ കമ്മിറ്റി അംഗവുമായ കാരായി ചന്ദ്രശേഖരൻ എന്നിവരുൾപ്പെടെ എട്ടു സിപിഎമ്മുകാരെ പ്രതിയാക്കി സമർപ്പിച്ച കുറ്റപത്രം കോടതിയുടെ പരിഗണനയിലിരിക്കെയായിരുന്നു വെളിപ്പെടുത്തൽ.