ബ്രിട്ടനില്‍ തൂക്കുസഭയ്ക്ക് സാധ്യതയേറുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വലിയ ഒറ്റക്കക്ഷിയാകും. 291 സീറ്റില്‍ മുന്നിലാണ് കൺസർവേറ്റീവ് പാർട്ടി. 13 സീറ്റ് കുറവാണ്. ലേബര്‍ പാര്‍ട്ടി 249 സീറ്റില്‍ മുന്നിലാണ്. 35 സീറ്റ് അധികം നേടും. ഭരണം നേടാന്‍ വേണ്ടത് 326 സീറ്റാണ്. അന്തിമഫലം പത്തുമണിക്കുശേഷം പുറത്തു വരും.
വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ലേബർ പാർട്ടി വൻ മുന്നേറ്റമാണ് കാണിച്ചത്. സ്കോട്ടീഷ് നാഷനൽ പാർട്ടിക്ക് 34 ഉം ലിബറൽ ഡമോക്രാറ്റിനു 11 ഉം ഡമോക്രാറ്റിക് യൂണിയനിസ്റ്റിനു 10 ഉം സീറ്റുകൾ വീതം നേടിയിട്ടുണ്ട്.
കൺസർവേറ്റീവിന് 314 സീറ്റും ലേബറിന് 266 സീറ്റും ലഭിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനം. കഴിഞ്ഞതവണ സ്കോട്ട്ലൻഡിൽ അമ്പത്തൊമ്പതിൽ 56 സീറ്റും നേടിയ സ്കോട്ടീഷ് നാഷണൽ പാർട്ടിക്ക് 34 സീറ്റാണ് എക്സിറ്റ്പോൾ പ്രവചിക്കുന്നത്. ലിബറൽ ഡെമോക്രാറ്റുകൾക്ക് 14 സീറ്റും.
തെരേസ മേയ്ക്ക് പിന്തുണ നഷ്ടപ്പെട്ട സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ ലേബർ ശ്രമിക്കുമെന്നും ഇതിന് മറ്റുപാർട്ടികൾ പിന്തുണ നൽകുമെന്നാണ് പ്രതീക്ഷയെന്നും ഷേഡോ വിദേശകാര്യ സെക്രട്ടറി എമിലി തോൺബെറി പറഞ്ഞു.
വ്യക്തമായ ഭൂരിപക്ഷമുണ്ടായിരിക്കെ കൂടുതൽ സീറ്റുതേടി തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച തെരേസ മേയ്ക്ക് നിലവിലുള്ളതിനേക്കാൾ ഒരു സീറ്റുകുറഞ്ഞാൽപോലും അത് പരാജയമാണ്. തകർന്നടിയുമെന്ന് എല്ലാവരും തുടക്കത്തിൽ വിലയിരുത്തിയ ലേബറിനു കിട്ടുന്നതെല്ലാം ബോണസും.