ലണ്ടൻ എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് ബ്രിട്ടണിൽ തൂക്കുപാർലമെന്റ്. വ്യക്തമായ ഭൂരിപക്ഷമുണ്ടായിരിക്കെ കൂടുതൽ രാഷ്ട്രീയ നേട്ടത്തിനായി തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച പ്രധാനമന്ത്രി തെരേസ മേയ്ക്കും അവർ നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടിക്കും (ടോറി) കനത്ത തിരിച്ചടി നൽകുന്നതാണ് തിരഞ്ഞെടുപ്പുഫലം. 330 സീറ്റുണ്ടായിരുന്ന ഇവർക്ക് പാർലമെന്റിലെ അംഗബലം 316 ആയി കുറഞ്ഞു. ഭൂരുപക്ഷത്തിന് ഒമ്പതുസീറ്റു കുറവ്. കൂടുതൽ സീറ്റാനായി വോട്ടുതേടിയ അവർക്ക് ഉണ്ടായിരുന്നതുപോലും നിലനിർത്താനായില്ല.
എന്നാൽ മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റമാണ് തിരഞ്ഞെടുപ്പിൽ ഉണ്ടാക്കാനായത്. ഭൂരിപക്ഷത്തിലേക്ക് അടുക്കാനായില്ലെങ്കിലും ഭരണകക്ഷിയെ ദുർബലമാക്കാനും 33 സീറ്റുകൾ അധികം നേടി ശക്തമായ തിരിച്ചുവരവ് നടത്താനും ജെറമി കോർബിൻ നേതൃത്വം നൽകുന്ന ലേബർ പാർട്ടിക്കായി. ചെറുകക്ഷികളുടെ പിന്തുണയോടെ സഖ്യകക്ഷി സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങൾ ലേബർ പാർട്ടി ആരായുന്നുണ്ട്.
ആകെയുള്ള 650 സീറ്റിൽ 316 സീറ്റാണ് ഭരണകക്ഷിയായ ടോറികൾക്ക് ലഭിച്ചത്. മുഖ്യപ്രതിപക്ഷമായ ലേബറിന് 262 സീറ്റും മറ്റൊരു ദേശീയ പാർട്ടിയായ ലിബറൽ ഡെമോക്രാറ്റുകൾക്ക് 12 സീറ്റും ലഭിച്ചു. സ്കോട്ടീഷ് നാഷണൽ പാർട്ടിക്ക് 35 സീറ്റും അയർലൻഡിലെ പ്രധാന പ്രാദേശിക പാർട്ടിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിക്ക് 10 സീറ്റും ലഭിച്ചു. യു.കെ. ഇൻഡിപ്പെൻഡൻസ് പാർട്ടി, ഗ്രീൻ പാർട്ടി തുടങ്ങിയ ദേശീയ കക്ഷികൾക്ക് സീറ്റൊന്നും ലഭിച്ചില്ല.
ആകെ പോൾചെയ്ത വോട്ടിൽ 42.4 ശതമാനം നേടിയാണ് ടോറികൾ മുന്നിലെത്തിയത്. ലേബറിന് 40.2 ശതമാനവും എസ്.എൻപി.ക്ക് 3.1 ശതമാനവും ലിബറൽ ഡെമോക്രാറ്റുകൾക്ക് 7.1 ശതമാനവും വോട്ടു ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 12 ശതമാനം വോട്ടുനേടിയ യുക്കിപ്പിന് ഇക്കുറി 1.9 ശതമാനമേ നേടാനായുള്ളൂ.
നേരത്തെ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതുവഴി വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന, ശക്തമായ സർക്കാർ ഭരിച്ചിരുന്ന രാജ്യത്തെ ഒരു ന്യൂനപക്ഷ സർക്കാരുള്ള രാജ്യമാക്കി മാറ്റി എന്നതാണ് തെരേസ മേയ് വരുത്തിവച്ച രാഷ്ട്രീയ നാണക്കേട്. ഇതുവഴി അവർ സൃഷ്ടിച്ചത് രാഷ്ട്രീയ അസ്ഥിരതയും മികച്ച ബ്രക്സിറ്റ് വിലപേശലുകൾക്കുള്ള സാധ്യതകൾ ഇല്ലാതാക്കുകയുമാണ്.
മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ നിക്ക് ക്ലെഗ് ആണ് ഈ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പ്രമുഖൻ. സ്കോട്ടീഷ് നാഷണൽ പാർട്ടിയുടെ മുതിർന്ന നേതാവും മുൻ സ്കോട്ടീഷ് ഫസ്റ്റ് മിനിസ്റ്ററുമായ അലക്സ് സാൽമണ്ടും പരാജയപ്പെട്ട പ്രമുഖരിൽപെടുന്നു.
ബ്രക്സിറ്റിന്റെ പശ്ചാത്തലത്തിൽ സ്വതന്ത്ര സ്കോട്ട്ലൻഡ് വാദമുയർത്തി രണ്ടാം സ്കോട്ടീഷ് റഫറണ്ടത്തിനായി മുറവിളി കൂട്ടിയ സ്കോട്ടീഷ് നാഷണൽ പാർട്ടിയെ നിശബ്ദമാക്കാനായി എന്നത് മാത്രമാണ് ഈ തിരഞ്ഞെടുപ്പുകൊണ്ട് ബ്രിട്ടണ് ഉണ്ടായ നേട്ടം. സ്വാതന്ത്ര്യവാദമുയർത്തിയ എസ്.എൻ.പി.ക്ക് കനത്ത തിരിച്ചടിയാണ് വോട്ടർമാർ നൽകിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെയുളള അമ്പത്തൊമ്പതിൽ 56 സീറ്റും നേടി സ്കോട്ട്ലൻഡ് ഒന്നാകെ തൂത്തുവാരിയ അവർക്ക് ഇക്കുറി 34 സീറ്റേ നേടാനായുള്ളൂ. അലക്സ് സാൽമണ്ട് ഉൾപ്പെടെയുള്ള എസ്.എൻ.പി.യുടെ പല പ്രമുഖരും ദേശീയപാർട്ടി സ്ഥാനാർഥികളോട് ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ബ്രിട്ടന്റെ ഭാഗമായി തുടരാൻ തന്നെയാണ് ഇവിടെ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നതെന്ന് തിരഞ്ഞെടുപ്പു തെളിയിച്ചു.
തിരഞ്ഞടുപ്പുഫലത്തെ സ്വാഗതം ചെയ്ത ലേബർ നേതാവ് ജെറമി കോർബിൻ തെരേസ മേയ്ക്ക് രാജിവച്ചുപോകാൻ സമയമായി എന്ന് പ്രഖ്യാപിച്ചു. എന്നാൽ രാജ്യം രാഷ്ട്രീയ സ്ഥിരതയാണ് ആവശ്യപ്പെടുന്നതെന്നും അത് തന്റെ പാർട്ടി ജനങ്ങൾക്ക് ഉറപ്പുവരുത്തുമെന്നുമാണ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രതികരണം.
കൺസർവേറ്റീവിന് 314 സീറ്റും ലേബറിന് 266 സീറ്റും ലഭിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനം. കഴിഞ്ഞതവണ സ്കോട്ട്ലൻഡിൽ അമ്പത്തൊമ്പതിൽ 56 സീറ്റും നേടിയ സ്കോട്ടീഷ് നാഷണൽ പാർട്ടിക്ക് 34 സീറ്റാണ് എക്സിറ്റ്പോൾ പ്രവചിച്ചത്. ലിബറൽ ഡെമോക്രാറ്റുകൾക്ക് 14 സീറ്റും.
വ്യക്തമായ ഭൂരിപക്ഷമുണ്ടായിരിക്കെ കൂടുതൽ സീറ്റുതേടി തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച തെരേസ മേയ്ക്ക് നിലവിലുള്ളതിനേക്കാൾ സീറ്റുകുറഞ്ഞത് പരാജയമാണ്. തകർന്നടിയുമെന്ന് എല്ലാവരും തുടക്കത്തിൽ വിലയിരുത്തിയ ലേബറിന് കിട്ടിയതെല്ലാം ബോണസും.