സ്വത്തിന്റെ പിൻതുടർച്ചാവകാശം വൈദികർക്കും കന്യാസ്ത്രീകൾക്കും ലഭ്യമാണെന്നു ഹൈക്കോടതി. പൗരോഹിത്യത്തിൽ പ്രവേശിക്കുന്ന ഒരാൾ ‘സിവിൽ മരണം’ പ്രാപിക്കുമെന്നു കരുതുന്നതു ഭരണഘടനാ വിരുദ്ധമാണ്. ജീവിച്ചിരിക്കെ ശമ്പളമുള്ള ജോലി ചെയ്യാനും മറ്റും വിലക്കില്ലാത്ത വ്യക്തിക്ക് പിൻതുടർച്ചാവകാശത്തിന്റെ കാര്യത്തിൽ മാത്രം വ്യക്തിപരമായ അവകാശങ്ങൾ ഇല്ലാതാക്കുന്ന ‘സിവിൽ മരണം’ എന്നു ചിന്തിക്കുന്നതു വിചിത്രമാണെന്നു കോടതി വ്യക്തമാക്കി. കത്തോലിക്ക വൈദികനായ പരേതനായ മോൺ. സേവ്യർ ചുള്ളിക്കലും മറ്റു മൂന്നുപേരും 2000ൽ നൽകിയ അപ്പീൽ തീർപ്പാക്കിയാണു ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധി.
ഹിന്ദു സന്യാസിയോ ക്രിസ്ത്യൻ വൈദികനോ കുടുംബപരമായ ബന്ധങ്ങൾ വേർപെടുത്തുമെന്നതു ഹിന്ദു നിയമങ്ങളോ കാനോനിക നിയമമോ അനുസരിച്ച് ശരിയാകാം. എന്നാൽ പിന്തുടർച്ച സംബന്ധിച്ച് ക്രിസ്ത്യാനികൾക്കു ബാധകമായ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമവും ഹിന്ദുക്കൾക്കു ബാധകമായ ഹിന്ദു പിൻതുടർച്ചാവകാശ നിയമവും നിലവിൽ വന്നതോടെ ചിത്രം മാറിയെന്ന് കോടതി ചൂണ്ടിക്കാട്ടി.
എല്ലാ ക്രിസ്ത്യാനികൾക്കും ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം ബാധകമാണെന്നു മേരി റോയ് കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ദാരിദ്ര്യം ഉൾപ്പെടെ വ്രതങ്ങൾ വരിച്ചാലും ക്രിസ്ത്യൻ വൈദികനോ കന്യാസ്ത്രീക്കോ പിൻതുടർച്ചാവകാശം ലഭിക്കുന്ന കാര്യത്തിൽ ഇന്ത്യൻ പിൻതുടർച്ചാവകാശ നിയമതത്വങ്ങളിൽ മാറ്റമില്ലെന്നു കോടതി വ്യക്തമാക്കി.