നിയമതടസമില്ലാത്ത ത്രീ സ്റ്റാര്‍,ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവർത്തനാനുമതി നൽകിയുള്ള മദ്യനയത്തിന് ഇടതുമുന്നണിയുടെ അംഗീകാരം. ഫൈഫ് സ്റ്റാർ ഹോട്ടലുകളിലുൾപ്പെടെ കള്ള് വിതരണം ചെയ്യുന്നതിനുള്ള ലൈസൻസും നയം വ്യവസ്ഥ ചെയ്യുന്നു. വൈകിട്ട് നടക്കുന്ന മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തോടെ മദ്യനയം പ്രഖ്യാപിക്കും.
പാതയോരത്തെ മദ്യശാലകളെ സംബന്ധിച്ച സുപ്രീംകോടതി വിധിക്കുശേഷം 315 ബീർ വൈൻ പാർലറുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇതിൽ നിയമതടസങ്ങളില്ലാത്ത എല്ലാ ത്രീ സ്റ്റാർ, ഫോർ സ്റ്റാർ പാർലറുകള്‍ക്കും ബാർ ലൈസൻസ് ലഭ്യമാക്കും. ബാക്കിയുള്ളവ ബീർ വൈൻ പാർലറുകളായി തുടരും. പാതയോരത്തെ മദ്യശാലകളുടെ കാര്യത്തിൽ ഹൈക്കോടതി വിധി വന്നശേഷമായിരിക്കും തീരുമാനമെടുക്കുക. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് മദ്യയനം. ഇതിനായി പൊതുമേഖലയിൽ ടോഡി ബോർഡ് തുടങ്ങും.
ഫൈസ്റ്റാർ ഹോട്ടലുകളിൽ കള്ള് വിതരണം ചെയ്യുന്നതിനുള്ള അനുമതി നൽകും. ആവശ്യപ്പെട്ടാൽ മറ്റു ബാറുകൾക്കും ഈ സൗകര്യം ലഭ്യമാക്കും. കള്ളു ഷാപ്പുകൾ തമ്മിലുള്ള ദൂരപരിധി കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ലഹരിവിമുക്ത കേന്ദ്രങ്ങൾ സ്ഥാപിക്കും. ഇതിനായി പത്തേക്കർ സ്ഥലം വീതം സർക്കാർ പണംമുടക്കി കണ്ടെത്തുമെന്നും നയം പറയുന്നു. ഉച്ചക്ക് നടന്ന ഇടതുമുന്നണി യോഗത്തിൽ മന്ത്രി ടി.പി.രാമകൃഷ്ണനാണ് നയം അവതരിപ്പിച്ചത്. സഭയുടേയും പ്രതിപക്ഷത്തിന്റേയും എതിർപ്പിനെക്കുറിച്ച് സംശയം ഉയർന്നെങ്കിലും അത് മറികടക്കാനാവുമെന്ന് യോഗം വിലയിരുത്തി.