എൽ.ഡിഎഫ് സർക്കാർ പുതിയ മദ്യനയം പ്രഖ്യാപിച്ചു. ത്രീ സ്റ്റാർ, ഫോർസ്റ്റാർ ഹോട്ടലുകളിൽ ജൂലൈ ഒന്നു മുതൽ ബാറുകൾ തുറന്ന് പ്രവർത്തിക്കും. 500 മീറ്റർ ദൂരപരിധിയിൽ പെടുന്ന മദ്യശാലകൾക്ക് അതേ താലൂക്കിൽ വേറെ സ്ഥലം കണ്ടെത്തി മദ്യശാലകൾ തുറക്കാം. മദ്യംവാങ്ങാനുള്ള പ്രായ പരിധി 23 ആക്കി. ലൈസൻസ് ഫീസിൽ അഞ്ച് ലക്ഷം രൂപയുടെ വർധന.
യുഡിഎഫ് സർക്കാരിന്റെ ഘട്ടം ഘട്ടമായുള്ള മദ്യനിരോധനമെന്ന നയം പൂർണ്ണമായി തള്ളിക്കൊണ്ടാണ് . എൽഡിഎഫ് സർക്കാർ പുതിയ മദ്യനയം പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ ഒന്നുമുതൽ പുതിയ നയം നിലവിൽ വരും. പൂട്ടികിടക്കുന്ന ത്രീസ്റ്റാർ ഫോർ സ്റ്റാർ ബാറുകൾ തുറക്കും. ടു സ്്റ്റാർ ഹോട്ടലുകളിൽ പ്രത്യേക അനുമതിയോടെ ബാങ്ക്വറ്റ് ഹാളുകളിൽ മദ്യം വിളമ്പാം. ത്രീസ്റ്റാർ മുതൽ മുകളിലേക്കുള്ള ബാറുകളിൽ കള്ള് നൽകാനുള്ള സംവിധാനവും ഉണ്ടാകും.
സുപ്രീം കോടതി നിർദ്ദേശിച്ച 500 മീറ്റർ ദൂരപതിധി നടപ്പാക്കും. എന്നാൽ അങ്ങനെ പൂട്ടേണ്ടി വരുന്ന മദ്യശാലകൾക്ക് അതേ താലൂക്കിൽ സ്ഥലം കണ്ടെത്താനായാൽ പ്രവർത്താനുമതി നൽകും. മദ്യം വാങ്ങാനുള്ള പ്രായപരിധി 21 ൽ നിന്ന് 23 ആക്കി. മദ്യശാലകളുടെ പ്രവർത്തന സമയം രാവിലെ 11 മണിമുതൽ രാത്രി 11 മണിവരെയാക്കി.. വിമാനത്താവളങ്ങളിലെ ആഭ്യന്തര ടെർമിനലുകളിലും ഇനി വിദേശ മദ്യം ലഭിക്കും.
ബാറുകളുടെ ലൈസൻസ് ഫീസ്് 23 ലക്ഷത്തിൽ നിന്ന് 28 ലക്ഷമാക്കി ഉയർത്തി. പൂട്ടികിടക്കുന്ന കള്ളുഷാപ്പുകൾ തുറക്കും, ടോഡി ബോർഡ് സ്ഥാപിക്കും. അബ്കരി ചട്ടത്തിൽകാലാനുസൃതമായ മാറ്റം വരുത്തും. അതേ സമയം എത്ര ബാറുകൾ തുറക്കും എന്നത് സംബന്ധിച്ച് സർക്കാരിന് കണക്കുകൾ ലഭ്യമല്ല. മദ്യം നിരോധിക്കണമെന്ന് പറയുന്നവരുടെ വികാരം മനസ്സിലാക്കുന്നെങ്കിലും അത് അപ്രായോഗികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.