വമ്പൻമാർക്കെതിരായ കേസുകളുടെ അന്വേഷണം മാത്രമല്ല വിജിലൻസിന്റെ ചുമതലയെന്ന് ഡയറക്ടർ ലോക്നാഥ് ബഹ്റ. സർക്കാർ ഓഫിസുകളിലെ കൈക്കൂലി കേസുകളും പിടികൂടണം. ജേക്കബ് തോമസ് ശൈലിയിലുള്ള അന്വേഷണം മാത്രം പോരെന്നും വിജിലൻസ് ആസ്ഥാനത്ത് ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ബഹ്റ നിർദേശിച്ചു
ഐ.എ.എസ്, ഐ.പി.എസ്, രാഷ്്ട്രീയ നേതാക്കൾ എന്നിവരുടെ അഴിമതി അന്വേഷണം മാത്രം പോരെന്നും സർക്കാർ ഓഫിസുകളിലെ കൈക്കൂലിക്കേസുകളും പിടികൂടണമെന്നും വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബഹ്റ. ഫിനോഫ്തലിൻ പൗഡർ ഉപയോഗിച്ച് കൈക്കൂലിവാങ്ങൽ പിടികൂടുന്നത് താഴെതട്ടിലെ സർക്കാർ ഓഫിസുകളിലെ അഴിമതി കുറയ്ക്കാൻ സഹായകരമാകും. വിജിലൻസ് ഇടപെടുന്നെന്ന തോന്നൽ ഉണ്ടാക്കിയാൽ തന്നെ ഇത്തരം കേസുകളുമായി സാധാരണ ജനങ്ങൾ വിജിലൻസിനെ സമീപിക്കും. വലിയ കേസുകൾ മാത്രമേ വിജിലൻസ് അന്വേഷിക്കുകയുള്ള എന്ന ചിന്തയാണ് കുറെനാളുകളായി ജനങ്ങൾക്കുള്ളതെന്ന് ലോക്നാഥ് ബഹ്റ ചൂണ്ടിക്കാട്ടി.
നിലവിലുള്ള കേസുകളുടെ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണം. അന്വേഷണത്തിന്റെ പുകമറയിൽ ഏറെക്കാലം ആരോപണവിധേയരെ തളച്ചിടരുതെന്നും എഡിജിപിമാർ, എസ്.പിമാർ, നിയമോപദേശകർ എന്നിവർ പങ്കെടുത്ത യോഗത്തിൽ വിജിലൻസ് ഡയറക്ടർ നിർദേശിച്ചു. അന്വേഷണം നീണ്ടു പോകുന്നത് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റമടക്കമുള്ള കാര്യങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ ഇ.പി.ജയരാജൻ പ്രതിയായ ബന്ധു നിയമനക്കേസ്, ഉമ്മൻചാണ്ടി പ്രതിയായ പാറ്റൂർ കേസ്,ബാർകോഴ കേസ് എന്നിവ യോഗത്തിൽ പരാമർശിച്ചില്ല. ഇത്തരം കേസുകൾ എസ്.പിമാർ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ പിന്നീടാവാമെന്നായിരുന്നു ബഹ്റയുടെ മറുപടി.