സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കുനേരെ ഡല്‍ഹി എ.കെ.ജി ഭവനില്‍ കയ്യേറ്റം. ഭാരതിയ ഹിന്ദുസേന അംഗങ്ങളായ രണ്ടുപേരാണ് പാര്‍ട്ടി ആസ്ഥാനത്ത് ഇരച്ചുകയറി ആക്രമിച്ചത്. പി.ബി യോഗത്തിനുശേഷം വാര്‍ത്താസമ്മേളനം നടക്കുന്നതിനു തൊട്ടുമുന്‍പായിരുന്നു ആക്രമണം.
പൊലീസും സി.പി.എം. പ്രവര്‍ത്തകരും ചേര്‍ന്ന് കീഴ്പെടുത്തിയ അക്രമികളെ പിന്നീട് അറസ്റ്റുചെയ്തു നീക്കി. മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമാണ് അക്രമികളായ ഉപേന്ദ്ര കുമാര്‍, പവന്‍ കൗള്‍ എന്നിവര്‍ അകത്തുകടന്നത്. ഇരുവരും ഡല്‍ഹി സ്വദേശികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അക്രമത്തെ സി.പി.എം പോളിറ്റ് ബ്യൂറോ അപലപിച്ചു. സംഘപരിവാര്‍ ഗുണ്ടായിസത്തിനുമുന്നില്‍ തലകുനിക്കില്ലെന്ന് യച്ചൂരിയും പ്രതികരിച്ചു.
കോണ്‍ഗ്രസ് പിന്തുണയോടെ സീതാറാം യച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിക്കേണ്ടെന്ന് സിപിഎം പി.ബിയില്‍ പൊതുഅഭിപ്രായം . യച്ചൂരിയെ വീണ്ടും മല്‍സരിപ്പിക്കണമെന്ന ബംഗാള്‍ ഘടകത്തിന്‍റെ പ്രമേയം തള്ളി. മല്‍സരിക്കുന്നതിനെ പിബിയില്‍ കേരള ഘടകം ശക്തമായി എതിര്‍ത്തു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ജൂലൈ 23ന് ചേരുന്ന കേന്ദ്രകമ്മിറ്റിയിലുണ്ടാകും. വിജ്ഞാപനം വന്നശേഷം പാര്‍ട്ടി തീരുമാനമെടുക്കുമെന്നും നിലവില്‍ പാര്‍ട്ടി മാനദണ്ഡം ലംഘിക്കാനില്ലെന്നും യച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.