കന്നുകാലികളുടെ കശാപ്പ് നിയന്ത്രിച്ച ഉത്തരവിനു കേരള ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. ചട്ടങ്ങൾ സ്റ്റേ ചെയ്യുന്നതിനു ഭരണഘടനാപരമായ തടസ്സമുണ്ട്. വിഷയത്തിൽ കേന്ദ്ര സർക്കർക്കാരിനോടു സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടക്കാല ഉത്തരവില്ല.
ഹർജിക്കാരുടെ വാദങ്ങൾ മുഖവിലയ്ക്കെടുക്കുന്നുവെന്നും വിശദമായ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി. കേസ് അടുത്തമാസം 28നു വീണ്ടും പരിഗണിക്കും. ഹൈബി ഈഡൻ എംഎൽഎയും ഇറച്ചി വ്യാപാരികളും തൊഴിലാളികളും മറ്റും നൽകിയ ഹർജികൾ പരിശോധിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.
കന്നുകാലികളെ വിൽക്കുന്നതും കശാപ്പു ചെയ്യുന്നതും കഴിക്കുന്നതും കേന്ദ്ര സർക്കാർ പുതിയ ചട്ടത്തിൽ വിലക്കിയിട്ടില്ലെന്നു ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. കാലിച്ചന്തകളിൽ കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നതിനാണു പുതിയ ചട്ടമനുസരിച്ചു വിലക്കുള്ളതെന്നു കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. അതിനപ്പുറം ചട്ടത്തിൽ ഒന്നും പറയുന്നില്ലെന്നും കോടതി പറഞ്ഞിരുന്നു.
കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി 2017 മേയ് 23നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു ഹർജി. കേന്ദ്ര നടപടി ഫെഡറൽ സംവിധാനത്തെ തകിടംമറിക്കുമെന്നും മൗലികാവകാശ ലംഘനമാണെന്നും ഹർജിഭാഗം ആരോപിച്ചു. വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടി ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.