ആർബിഐയുടെ ദ്വൈമാസ പണവായ്പാ നയപ്രഖ്യാപനം ഇന്ന്. വാണിജ്യ-വ്യവസായമേഖലയ്ക്ക് ആശ്വാസമായി പലിശനിരക്കിൽ നേരിയ ഇളവ് പ്രതീക്ഷിക്കാമെങ്കിലും, ജിഎസ്ടി നടപ്പാക്കുന്നതോടെ നാണയപ്പെരുപ്പം ഉയർന്നേക്കാമെന്ന ആശങ്ക, പലിശയിളവിന് തടസമാകുമെന്നും വിലയിരുത്തലുണ്ട്
വാണീജ്യബാങ്കുകൾ ആർബിഐയിൽനിന്ന് സ്വീകരിക്കുന്ന ഹൃസ്വകാല വായ്പകളുടെ പലിശയായ റിപോനിരക്ക് 6.25ശതമാനവും, വാണീജ്യബാങ്കുകളിൽനിന്നും റിസർവ് ബാങ്ക് വാങ്ങുന്ന വായ്പയുടെ പലിശ, അഥവാ റിവേഴ്സ് റീപോ 6ശതമാനവുമാണ്. ഇതിൽ നേരിയ കുറവുവരുത്താനുളള സാഹചര്യങ്ങൾ നിലവിലുണ്ടെന്നാണ് സാമ്പത്തികനിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ, അടുത്തമാസം ജിഎസ്ടി നിലവിൽവരുന്നതോടെ നാണയപ്പെരുപ്പം ഉയർന്നേക്കാമെന്ന സൂചനമുന്നിലുണ്ട്. അതിനാൽ പലിശനിരക്ക് അതേപടി നിലനിർത്തുന്നതിന് കൂടുതൽ സാധ്യതകൽപ്പിക്കുന്നു.
ധനനയസമിതിയുടെ ചെറിയ പരാമർശങ്ങൾപോലും സാമ്പത്തികരംഗത്ത് വലിയരീതിയിൽ പ്രതിഫലിക്കാമെന്നതാണ് സ്ഥിതി. കഴിഞ്ഞ ഏപ്രിലിൽ നടന്ന നയപ്രഖ്യാപനത്തിൽ, പ്രതീക്ഷകൾക്ക് വിരുദ്ധമായി റിവേഴ്സ് റിപോയിൽ കാൽശതമാനം വർധനവ് വരുത്തിയിരുന്നു. എന്നാൽ, റിപോനിരക്ക് 6.25ശതമാനത്തിലും, കരുതൽ ധനാനുപാദം അഥവാ സിആർആർ 4ശതമാനമായും നിലനിർത്തി. ധനനയസമിതി തീരുമാനിച്ച കഴിഞ്ഞ നാല് നയപ്രഖ്യാപനങ്ങളിലും സാമ്പത്തികനിരീക്ഷകരുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായ തീരുമാനങ്ങളുണ്ടായത് എന്നതും ശ്രദ്ധേയമാണ്.