സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ വീണ്ടും സമരത്തിനൊരുങ്ങുന്നു. തുല്യവേതനമെന്ന സുപ്രീം കോടതി വിധിയും മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നൽകാനുള്ള വിവിധ കമ്മിറ്റി റിപ്പോർട്ടുകളും നടപ്പിലാക്കാത്തതിലാണ് പ്രതിഷേധം. പത്താം തീയതി മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് കാട്ടി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ആശുപത്രികൾക്ക് നോട്ടീസ് നൽകി.
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർക്കും സർക്കാർ ആശുപത്രിയിലേതിന് തുല്യമായ വേതനം നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കിയിട്ടില്ല. പ്രതിദിനം 350 രൂപവരെയാണ് ഇപ്പോളും നൽകുന്നത്. വിധി നടപ്പിലാക്കി ദിവസവേതനം ആയിരം രൂപയാക്കി വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. കൂടാതെ മുൻകാലങ്ങളിൽ സമരം ചെയ്തപ്പോൾ രൂപീകരിച്ച വിവിധ കമ്മിറ്റികൾ ശുപാർശ ചെയ്ത സേവന വേതന വ്യവസ്ഥകളും ആശുപത്രി മാനേജ്മെന്റുകൾ അട്ടിമറിക്കുകയാണ്. ഇവ നടപ്പാക്കാൻ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് സമരം.
അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ആശുപത്രികൾക്കും നിയമപ്രകാരം ഹൈക്കോടതിക്കും നോട്ടീസ് നൽകി. സമരമുന്നോടിയായി വിവിധ ജില്ലകളിൽ പ്രതിഷേധ പ്രകടനങ്ങളും ആരംഭിച്ചു. എന്നാൽ ഉടൻ തന്നെ മാനേജ്മെന്റും സംഘടനയുമായി ചർച്ച വിളിക്കുമെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു.