ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ന് പാക്കിസ്ഥാന്‍ ദക്ഷിണാഫ്രിക്ക പോരാട്ടം. ആദ്യമല്‍സരത്തില്‍ ഇന്ത്യയോട് തോറ്റ പാക്കിസ്ഥാന് ഇന്നും തോല്‍വി നേരിട്ടാല്‍ സെമി സാധ്യകള്‍ അവസാനിക്കും. ദക്ഷിണാഫ്രിക്ക രണ്ടാം ജയംതേടിയാണിറങ്ങുന്നത്.
ഇന്ത്യയോട് സമ്പൂര്‍ണ അടിയറവ് പറഞ്ഞെത്തുന്ന പാക്കിസ്ഥാന് ഫോമിലുള്ള ദക്ഷിണാഫ്രിക്കയെ കീഴടക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. ശ്രീലങ്കയെ 96 റണ്‍സിന് തോല്‍പിച്ചാണ് ഡിവില്ലിയേഴ്സിന്റെ ടീമെത്തുന്നത്. അതിവേഗത്തില്‍ 25 ഏകദിനസെഞ്ചുറികളെന്ന റെക്കോര്‍ഡിന്റെ തിളക്കവുമായി ഹഷിം അംലയാണ് ആഫ്രിക്കന്‍ ബാറ്റിങ്ങിന്റെ മുന്നില്‍ നിവര്‍ന്ന് നില്‍ക്കുന്നത്. ഡികോക്കും ഡുമിനിയും നന്നായി കളിക്കുകയുംചെയ്തു. ഡിവില്ലിയേഴ്സും ഡുപ്ലസിയും കൂടി തിളങ്ങിയാല്‍ പാക്കിസ്ഥാന്റെ നെഞ്ചിടിപ്പ് കൂടും. ഇമ്രാന്‍ താഹിറിന്റെ ചുറ്റിക്കറക്കുന്ന പന്തുകളില്‍ വട്ടം കറങ്ങി വീഴാതിരിക്കാന്‍ പാക് ബാറ്റ്സ്മാന്‍മാര്‍ പെടാപ്പാടുപെടേണ്ടി വരും. ഇന്ത്യയ്ക്കെതിരെ ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചത് ഓപ്പണര്‍ അസര്‍ അലി മാത്രമാണ്. അഹമ്മദ് ഷെഹ്സാദിന് പകരം ഫഖര്‍ സമനായിരിക്കും അസര്‍ അലിയ്ക്കൊപ്പം ഇന്നിങ്സ് തുടങ്ങുകയെന്ന് പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് പറഞ്‍ഞു. പേസര്‍ മുഹമ്മദ് ആമിറിന് മാത്രമാണ് ബോളിങ്ങില്‍ മികവുകാട്ടാനായത്. പരുക്കേറ്റ വഹാബ് റിയാസിന് ഈ ടൂര്‍ണമെന്റിലിനി കളിക്കാനാകില്ല. ജുനൈദ് ഖാന്‍ പകരം ടീമിലെത്തും. എല്ലാറ്റിനുമപ്പുറം ശരാശരി പോലും നിലവാരം കാട്ടാത്ത ഫീല്‍ഡിങ്ങാണ് പാക് ടീമിന് തലവേദനയാകുന്നത്. ക്യാച്ചുകള്‍ വിട്ടും റണ്‍ഔട്ട് അവസരങ്ങള്‍ പാഴാക്കിയും മല്‍സരിച്ച ഫീല്‍ഡര്‍മാര്‍ അതേ പ്രകടനം ആവര്‍ത്തിച്ചാല്‍ ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്തേയ്ക്കുള്ള വഴി എളുപ്പത്തില്‍ തെളിയും.