സംസ്ഥാനത്ത് അരിവില വീണ്ടും കൂടുന്നു. ആന്ധ്ര അരിയ്ക്ക് പുറമെ കേരളത്തിൽ വിളയുന്ന മട്ടയരിയ്ക്കും ഒരാഴ്ചയ്ക്കിടെ കൂടിയത് അഞ്ചുരൂപ. ഓണവിപണി ലക്ഷ്യമിട്ട് അരിയ്ക്ക് കൃത്രിമക്ഷാമം സൃഷ്ടിക്കാനുള്ള നീക്കമാണിതിന് പിന്നിലെന്നും സൂചനയുണ്ട്
അൻപതിലെത്തിയ അരിവില സാധാരണക്കാന്റ അന്നംമുട്ടിച്ചിട്ട് അധികമായില്ല. ബംഗാളിൽ നിന്ന് അരിയിറക്കി ഒരുപരിധിവരെ സർക്കാർ വില പിടിച്ചുനിർത്തിയെങ്കിലും വീണ്ടും കാര്യങ്ങൾ കൈവിട്ടുപോയി. ആന്ധ്രയിൽ നിന്നുള്ള ജയ അരിയ്ക്ക് കിലോയ്ക്ക് 45 രൂപ വരെയായി ചില്ലറ വിപണിയിലിൽ. കഴിഞ്ഞയാഴ്ച 40 രൂപയായിരുന്നു. സുലേഖ അരിയുടെ വില 41 ൽ നിന്ന് 43 ആയി. പാലക്കാട്ടും കുട്ടനാട്ടും വിളയുന്ന മട്ടയരിയ്ക്കും നാലുരൂപ മുതൽ ആറുവരെ കൂടി. ബ്രാൻഡഡ് മട്ടയരിയ്ക്ക് അൻപത്തിയഞ്ചുരൂപ കൊടുക്കണം. പച്ചരിയ്ക്കും കൂടി മൂന്നുരൂപ
ആവശ്യത്തിന് നെല്ലുകിട്ടുന്നില്ലെന്നാണ് ആന്ധ്രയിലെ മില്ലുടമകളുടെ പരാതി. കഴിഞ്ഞവർഷത്തെപ്പോലെ ഡിമാൻഡ് ഉയരുമെന്ന് പ്രതീക്ഷിച്ച് കർഷകർ നെല്ല് പൂഴ്ത്തി വച്ചിരിക്കുകയാണെന്നാണ് പ്രചാരണം. എന്നാൽ ഒാണം വരാനിരിക്കെ അരിവില കൂട്ടാനുള്ള ആന്ധ്രലോബിയുടെ ഒത്തുകളിയാണിതെന്നാണ് വിലയിരുത്തൽ. ആവശ്യത്തിന് നെല്ല് കിട്ടുന്നില്ലെന്ന് കേരളത്തിലെ മില്ലുടമകളും പരാതിപ്പെടുന്നു. നെല്ലിനായി കർണാടകത്തെ ആശ്രയിക്കേണ്ടി വരുന്നതുകൊണ്ടാണ് വില കൂടുന്നതെന്നും ഇവർ പറയുന്നു.