സൗദിയും യുഎഇയും അടക്കമുള്ള രാജ്യങ്ങൾ നയതന്ത്ര ബന്ധം വിച്ഛേദിച്ച സാഹചര്യത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. അതേസമയം പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് അമീർ തന്നെ നേരിട്ട് രംഗത്തിറങ്ങുമെന്നാണ് സൂചനകൾ. സൗദിയും യുഎഇയും നയതന്ത്രബന്ധം വിച്ഛേദിക്കുകയും അതിർത്തികൾ അടയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ രാജ്യത്തുണ്ടായ ആശങ്ക പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് ഖത്തർ അമീർ രാജ്യത്ത അഭിസംബോധന ചെയ്യുന്നത്.
കരമാർഗം ഖത്തറിലേക്കുള്ള ഏക പ്രവേശന മാർഗം സൗദി അടച്ചതോടെ ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന ആശങ്കയിൽ സാധനങ്ങൾ വാങ്ങിക്കൂട്ടുകയാണ് സാധാരണക്കാർ. സൂപ്പർമാർക്കറ്റുകളിൽ ഇന്നലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പലയിടത്തും അരിയും പഞ്ചസാരയും അടക്കമുള്ള അവശ്യസാധനങ്ങൾ പൂർണമായി വിറ്റുപോയി. സൗദി റിയാലിൻറെയും യുഎഇ ദിർഹത്തിൻറെ വിനിമയം ഖത്തർ നിർത്തിയതോടെ മണി എക്സ്ചേഞ്ചുകളിലും തിരക്കേറി. സൗദി, യുഎഇ കറൻസികൾ ഡോളറിലേക്കും യൂറോയിലേക്കും മാറ്റുന്നതിനായി ആളുകൾ കൂട്ടത്തോടെ മണി എക്സ്ചേഞ്ചുകളിലേക്കെത്തി. അതേസമയം ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഖത്തറിനെതിരായ നീക്കം ആസൂത്രിതമാണെന്നും ജിസിസിയും അറബ് യുഎസ് ഉച്ചകോടിയും പോലുള്ള വേദികളിൽ ഉന്നയിക്കാത്ത വിഷയമാണ് ഇപ്പോൾ ഖത്തറിനെതിരെ ആരോപിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. അതിനിടെ ഖത്തർ ടെലിവിഷനായ അൽ ജസീറയ്ക്കു സൗദി നിരോധനം ഏർപ്പെടുത്തി. യുഎഇയിലും അൽ ജസീറയുടെ സംപ്രേഷണം വിലക്കിയിട്ടുണ്ട്. ഇതിനിടെ പ്രശ്നപരിഹാരത്തിനായി കുവൈത്ത് അമീർ ഷെയ്ഖ് സബാ അൽ അഹമ്മദ് അൽ ജാബർ അൽ സബാ നേരിട്ട് രംഗത്തിറങ്ങുമെന്നുള്ള സൂചനകൾ ശക്തമാണ്.
കുവൈത്ത് ഭരണാധികാരി സൌദി യുഎഇ നേതൃത്വവുമായി നേരിട്ട് ചർച്ച നടത്തുമെന്നാണ് സൂചനകൾ. സൗദി രാജാവിൻറെ ഉപദേശകനും മക്ക ഗവർണറുമായ ഖാലിദ് ബിൻ ഫൈസൽ രാജകുമാരൻ ഇന്നലെ കുവൈത്തിലെത്തിയിരുന്നു. കുവൈത്തിലെ പാർലമെൻറ് അംഗങ്ങളും പ്രശ്നപരിഹാരത്തിന് രംഗത്തിറങ്ങണണെന്ന് അമീറിനോട് അഭ്യർഥിച്ചിട്ടുണ്ട്. ഖത്തറും കുവൈത്തിനോട് പ്രശ്നത്തിൽ ഇടപെടണമെന്ന് അഭ്യർഥിച്ചിരുന്നു.