തിരുവനന്തപുരം പാങ്ങാപ്പാറയില്‍ ഫ്ലാറ്റ് നിര്‍മ്മാണത്തിനെടുത്ത കുഴിയില്‍ മണ്ണിടിഞ്ഞുവീണ് നാലുമരണം. ഒരു മലയാളിയും മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളുമാണ് മരിച്ചത്. വേങ്ങോട് സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ച മലയാളി. ബിഹാറുകാരന്‍ ഹരണാദ് ബര്‍മന്‍, ബംഗാളികളായ ജോണ്‍, സപന്‍ എന്നിവരാണ് മരിച്ച മറ്റുമൂന്നുപേര്‍. വേങ്ങോട് സ്വദേശി സുദര്‍ശനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടരമണിയോടെയാണ് അപകടമുണ്ടായത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കരാറുകാര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മേയര്‍ പറഞ്ഞു. കേരള ലാൻഡ് റിഫോംസ് ഹൗസിങ് സൊസൈറ്റിക്കു വേണ്ടിയാണ് സ്ഥലത്ത് ഫ്ലാറ്റ് നിര്‍മ്മാണം നടക്കുന്നത്.