നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിച്ചുവെന്നു വ്യക്തമാക്കി സാമ്പത്തിക വളർച്ചാ റിപ്പോർട്ട്. സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ സാമ്പത്തിക വളർച്ചാ നിരക്ക് 6.1 ശതമാനമായി ഇടിഞ്ഞു. അതേസമയം, രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ 7.1% വളര്‍ച്ചയുണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2015–16 സാമ്പത്തിക വർഷത്തിൽ ഇത് എട്ടു ശതമാനമായിരുന്നു.
അവസാനപാദത്തിനു തൊട്ടുമുമ്പുള്ള മൂന്നു മാസങ്ങളിൽ ഏഴു ശതമാനം വളർച്ച നേടിയ സ്ഥാനത്താണ് അവസാനപാദത്തിൽ ഇത് 6.1 ശതമാനമായി ഇടിഞ്ഞത്. സാമ്പത്തിക വളർച്ചാ നിരക്കിൽ ഗണ്യമായ കുറവു വന്നതോടെ ലോകത്ത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന സ്ഥാനം ഇന്ത്യയ്ക്കു നഷ്ടമായി.
വിനിമയത്തില്‍ ബഹുഭൂരിപക്ഷം വരുന്ന 1000, 500 രൂപയുടെ നോട്ടുകള്‍ നിരോധിച്ച നടപടി രാജ്യത്തെ സാമ്പത്തികപരമായി പിന്നോട്ടടിക്കുമെന്നു നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.