രാജ്യത്തു റമസാൻ വ്രതമനുഷ്ഠിക്കുന്ന വിശ്വാസിസമൂഹത്തിനു ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടി ‘മൻ കി ബാതി’ലാണു പ്രധാനമന്ത്രി റമസാൻ ആശംസകൾ നേർന്നത്. വിവിധ മതങ്ങളിലെയും സമുദായങ്ങളിലെയും ജനങ്ങൾ ഐക്യത്തോടെ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. വിശ്വാസികളും അവിശ്വാസികളും ഇക്കൂട്ടത്തിലുണ്ട്. എല്ലാ വിഭാഗത്തിൽപ്പെട്ട മനുഷ്യരും ഇവിടെ ഒരുമയോടെ ജീവിക്കുന്നതിൽ അഭിമാനമുണ്ടെന്നും മോദി പറഞ്ഞു.
സുരക്ഷിതമേഖലയിൽനിന്നും പുറത്തുകടന്ന നിരവധി യുവാക്കൾ തന്നോടു ജീവിതാനുഭവം പങ്കിടുന്നതിൽ സന്തോഷമുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൻ കി ബാത് പരിപാടിയിൽ യുവാക്കളോടു സുരക്ഷിതതാവളങ്ങളിൽനിന്നു പുറത്തുകടന്നു ക്രിയാത്മക പ്രവർത്തികളിലേർപ്പെടാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. സ്വാതന്ത്ര്യസമരസേനാനികളെ കുറിച്ചറിയാൻ യുവാക്കൾ തയാറാവുന്നതിലും മോദി സന്തോഷം പങ്കുവച്ചു.
പ്രകൃതിയെ സംരക്ഷിക്കുന്നതാണു രാജ്യത്തിന്റെ പാരമ്പര്യം. ഭാവി തലമുറയ്ക്കുവേണ്ടി നമ്മളും പ്രകൃതിയോടു കരുതൽകാണിക്കണം. ഈ മൺസൂണിൽ രാജ്യമാകെ വൃക്ഷത്തൈകൾ നടണം. ജൂൺ 21ന് മൂന്നാമത് രാജ്യാന്തര യോഗാദിനം ആഘോഷിക്കുകയാണ്. അന്നു കുടുംബത്തിലെ മൂന്നുതലമുറകളും ഒരുമിച്ചു യോഗ പരിശീലിക്കണമെന്നും മോദി നിർേദശിച്ചു.
കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനം സൂക്ഷ്മമായി വിലയിരിത്തുന്നുണ്ട്. ഇതിനെ സ്വാഗതം ചെയ്യുന്നു. ക്രിയാത്മക വിമർശനമാണു നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയെന്നും മോദി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ മൂന്നാം വാർഷികം ആഘോഷികുന്നവേളയിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ജനങ്ങൾ മാലിന്യസംസ്കരണത്തിൽ കൂടുതൽ പങ്കെടുക്കണം. സ്വച്ഛ് ഭാരത് വലിയ ജനകീയ മുന്നേറ്റമായി. നഗരങ്ങൾ തമ്മിൽ വലിയ മൽസരമാണ്. മാധ്യമങ്ങളും സ്വച്ഛ് ഭാരത് പ്രചാരണത്തിനു വലിയ പങ്കുവഹിച്ചെന്നും മോദി പറഞ്ഞു.