കാലിച്ചന്തവഴി കന്നുകാലികളെ കശാപ്പിന് വില്‍ക്കുന്നത് വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രവിജ്ഞാപനം മറികടക്കുന്നതിന് നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തീരുമാനിക്കാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കും. കേരളത്തിലെ ഭക്ഷണക്രമം ഡൽഹിയിൽ നിന്നോ നാഗ്പൂരിൽ നിന്നോ തീരുമാനിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കശാപ്പിനുവേണ്ടിയുള്ള കന്നുകാലി വിൽപനയ്ക്കുമേൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രവനംപരിസ്ഥിതിമന്ത്രാലയത്തിന്റെ വിജ്ഞാപനത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്. സർവകക്ഷിയോഗം വിളിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ.രാജു നാളെ മുഖ്യമന്ത്രിയെ കാണും. കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും വിമര്‍ശിച്ചു.
പ്രശ്നത്തിൽ പ്രത്യേക നിയമനിർമാണസാധ്യത പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രശ്നം മന്ത്രിസഭ ചർച്ച ചെയ്യുമെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള സംഘപരിവാർ സംഘടനകളുടെ ഗൂഢാലോചനയാണ് നിയന്ത്രണത്തിന് പിന്നിലെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി സുധാകർറെഡ്ഡി പറഞ്ഞു.