കശാപ്പു നിരോധനത്തിന്റെ മറവിൽ സംസ്ഥാനത്ത് വലിയ തോതിലുള്ള സംഘർഷം ഉണ്ടാക്കാനുള്ള ശ്രമമാണ് യുഡിഎഫും എൽഡിഎഫും നടത്തുന്നതെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമം. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാർ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. മുഖ്യമന്ത്രി തന്നെ ഇതിനു നേതൃത്വം നൽകുന്നുവെന്നും സുരേന്ദ്രൻ തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വിവാദത്തിന്റെ പശ്ചാത്തലത്തിൽ സുരേന്ദ്രൻ നടത്തിയ പരാമർശങ്ങൾ:
പ്രകോപനം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും
നടുറോഡിൽ പശുക്കളെ കൊന്ന് ബീഫ് വിതരണം നടത്തി ആളുകളെ പ്രകോപിപ്പിക്കുന്നത് വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സുരേന്ദ്രൻ മുന്നറിയിപ്പു നൽകി. ഇതിന് ബിജെപിക്ക് ഉത്തരവാദിത്തമുണ്ടാകില്ല. സംസ്ഥാന സർക്കാരും യുഡിഎഫും മാത്രമായിരിക്കും എല്ലാറ്റിനും ഉത്തരവാദിയെന്നും സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്രത്തിന്റെ നിർദ്ദേശം പുതിയതല്ല
നേരത്തെ മുതൽ നിലവിലുള്ള ഉത്തരവിന്റെ വിശദാംശങ്ങളാണ് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പുറത്തിറക്കിയതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഇതിൽ പുതുതായിട്ടൊന്നുമില്ല. മൃഗങ്ങളെ അനാവശ്യമായി പീഡിപ്പിക്കുന്നത് തടയാനാണ് ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുള്ളത്. സംസ്ഥാനത്തിന്റെ അധികാരത്തിൽ കേന്ദ്രം കടന്നുകയറിയെന്നൊക്കെ ആരോപണം ഉന്നയിക്കുന്ന മുഖ്യമന്ത്രി, രാജ്യത്തിന്റെ ഭരണഘടന വായിച്ചുനോക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിനു മുൻപ് കേന്ദ്രം സംസ്ഥാന സർക്കാരുകളോട് അഭിപ്രായം ആരാഞ്ഞിരുന്നു. നാലു മാസത്തോളം സമയവും നൽകി. അന്ന് എന്ത് മറുപടിയാണ് പിണറായി വിജയന്റെ സർക്കാർ നൽകിയതെന്നും സുരേന്ദ്രൻ ചോദിച്ചു.
എ.കെ. ആന്റണി കാപട്യക്കാരിലെ കാപട്യക്കാരൻ
പരിസ്ഥിതി വകുപ്പിന്റെ ഉത്തരവ് വലിച്ചുകീറണമെന്ന് പറഞ്ഞ എ.കെ. ആന്റണി രാഷ്ട്രീയ മര്യാദ പാലിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. 1960ൽ കോൺഗ്രസ് സർക്കാർ നടപ്പാക്കിയ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസത്തെ നിർദ്ദേശങ്ങൾ വന്നത്. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിൽ ഗോവധ നിരോധന നിയമം നടപ്പാക്കിയിട്ടുണ്ട്. അതിൽ 21 സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരിക്കുന്ന കാലത്താണ് ഈ നിയമം നടപ്പാക്കിയത്. അന്ന് ഈ എ.കെ. ആന്റണി എവിടെയായിരുന്നു? ഏത് മാളത്തിൽ ഒളിച്ചിരിക്കുകയായിരുന്നു അന്ന് ആന്റണി? കാപട്യക്കാരിലെ കാപട്യക്കാരനാണ് ആന്റണി. രാഷ്ട്രീയ നെറികേടു കാണിക്കുന്ന കാര്യത്തിൽ അദ്ദേഹം ഇടതുപക്ഷവുമായി മൽസരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ബൽറാമിനുള്ള മറുപടി വാക്കുകൊണ്ടല്ല
ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട കോൺഗ്രസ് നേതാവ് വി.ടി.ബൽറാമിനെയും സുരേന്ദ്രൻ വിമർശിച്ചു. വളരെ മ്ലേച്ഛമായ ഭാഷയാണ് പ്രധാനമന്ത്രിക്കെതിരെ ബൽറാം ഉപയോഗിച്ചത്. ഇത്തരം നെറികേടിന്റെ പേരിൽ കേരളത്തിലെ ചെറുപ്പക്കാർ ഈ എംഎൽഎയെ എന്തെങ്കിലും ചെയ്താൽ പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടാകില്ല. ഞങ്ങളുടെ ചെറുപ്പക്കാരുടെ ഞരമ്പുകളിൽ ഓടുന്നത് വെള്ളമല്ല, ചോരതന്നെയാണ്. തെമ്മാടിത്ത ഭാഷ ഉപയോഗിച്ചാൽ അതേ രീതിയിൽ ചെറുപ്പക്കാർ അദ്ദേഹത്തെ കൈകാര്യം ചെയ്തേക്കും. ബൽറാമിന് വാക്കുകൊണ്ടല്ല മറുപടി നൽകേണ്ടത്. അതിനു വേറെ രീതിയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, സുരേന്ദ്രന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വി.ടി. ബൽറാം എംഎൽഎയും രംഗത്തെത്തി. ഒരു ഉള്ളിയുടെ ചിത്രത്തിനൊപ്പം ‘ചുമ്മാ തൊലിച്ച് തൊലിച്ച് കളയാംന്നേ ള്ളൂ. വേറെ പ്രത്യേകിച്ച് ഗുണമൊന്നുമില്ല. അതുകൊണ്ട് തന്നെ മറുപടിയും അർഹിക്കുന്നില്ല’– എന്നാണ് ബൽറാം സമൂഹമാധ്യമത്തിൽ കുറിച്ചത്.