കശാപ്പിനുള്ള കന്നുകാലിവില്‍പന നിരോധിച്ച കേന്ദ്രസർക്കാർ ഉത്തരവിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം. സംസ്ഥാനത്തിന്റെ എതിർപ്പ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രധാനമന്ത്രിക്ക് കത്തയക്കും.
കേന്ദ്രസർക്കാരിന്റെ ഉത്തരവ് നടപ്പാക്കുന്നത് അപ്രായോഗികമാണെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇക്കാര്യത്തിലുള്ള എതിർപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കും. കേന്ദ്രത്തിന്റെ നടപടി ഫെഡറൽ തത്വങ്ങളെ ലംഘിക്കുന്നതും ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്നതുമാണെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. കേന്ദ്രസർക്കാരിന്റെ മറുപടിക്കുശേഷം നിയമനടപടിയടക്കമുള്ള തുടർ നിലപാടിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകും. കേന്ദ്രത്തിന്റെ തീരുമാനം വര്‍ഗീയചേരിതിവ് ഉണ്ടാക്കുമെന്നും കാര്‍ഷികമേഖലയെ തകര്‍ക്കുമന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.
ഭക്ഷണവും തൊഴിലും ലഭിക്കാതെ അടിസ്താന ജനവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും പട്ടിണിയിലാകുമെന്ന് മന്ത്രി എ.കെ.ബാലൻ പ്രതികരിച്ചു. കേന്ദ്രസർക്കാരിന്റെ ഉത്തരവ് വലിച്ചു കീറി ചവറ്റുകുട്ടയിലിടണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്‍റണി.
നിരോധനത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതിയെ സമീപിക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടും. വനം, വന്യജീവി ,പരിസ്ഥിതി വകുപ്പുകൾക്ക് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ അധികാരമില്ലെന്ന് കെ.എം.മാണി പ്രതികരിച്ചു.