കന്നുകാലികളെ വിൽക്കുന്നതിനും കശാപ്പുചെയ്യുന്നതിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതവും ജീവിതമാർഗവും തകരാറിലാക്കുന്നതാണെന്നും അതിനാൽ തീരുമാനം റദ്ദാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. കേന്ദ്രം ഇറക്കിയ വിജ്ഞാപന പ്രകാരം, കന്നുകാലികളെ കാർഷികാവശ്യത്തിന് ഉപയോഗിക്കാനാണെന്ന് രേഖാമൂലം തെളിവ് നൽകിയാലേ ചന്തയിൽ കാലികളെ വിൽക്കാനും വാങ്ങാനും കഴിയൂ. ഇത് കാർഷികാവശ്യത്തിനും വീട്ടാവശ്യത്തിനും കന്നുകാലികളെ ഉപയോഗിക്കുന്ന ജനങ്ങൾക്ക് വലിയ തിരിച്ചടിയാണ്. കർഷകരിൽ തീരെ ചെറിയ ശതമാനത്തിനു മാത്രമേ ഇത്തരം രേഖകൾ ഹാജരാക്കാൻ പറ്റുകയുളളൂ. ജില്ലാതലത്തിൽ മൃഗവിപണന കമ്മിറ്റികളും മേൽനോട്ട കമ്മിറ്റികളും രൂപീകരിക്കാൻ പുതിയ വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നുണ്ട്.
കാലിവ്യാപാരികൾക്കും കാലികളെ കൊണ്ടു പോകുന്നവർക്കുമെതിരെ ആക്രമണം നടത്തികൊണ്ടിരുന്ന ഗോരക്ഷാ സമിതികൾ ഈ കമ്മിറ്റികളുടെ അധികാരം കൈയാളുമെന്ന ഉത്കണ്ഠ ജനങ്ങൾക്കുണ്ട്. രാജ്യത്തെ ദളിതർ ഉൾപ്പെടെയുളള ദശലക്ഷക്കണക്കിന് പാവങ്ങൾക്ക് മാംസത്തിൽനിന്നാണ് മുഖ്യമായും പ്രോട്ടീൻ ലഭിക്കുന്നത്. റമസാൻ വ്രതം ആരംഭിക്കുന്നതിന്റെ തലേന്ന് ഇത്തരം നിയന്ത്രണം കൊണ്ടുവന്നത് ചില സമുദായങ്ങളുടെ നേർക്കുള്ള ആക്രമണമായേ കാണാൻ കഴിയൂ.എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരും മാംസം കഴിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. പുതിയ തീരുമാനം 25 ലക്ഷം പേർ തൊഴിലെടുക്കുന്ന തുകൽ വ്യവസായത്തിന് അസംസ്കൃത സാധനം കിട്ടാതാക്കും.ഈ വ്യവസായത്തിലെ ഭൂരിഭാഗവും ദളിതരാണ്. അതുകൊണ്ടുതന്നെ ഈ തീരുമാനം രാജ്യത്തെ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ജീവിതത്തെയും ജീവിതോപാധിയേയും ഗുരുതരമായി ബാധിക്കും. മാംസ കയറ്റുമതിയിൽ ആഗോള വിപണിയിൽ ഇന്ത്യക്ക് പ്രമുഖ സ്ഥാനമുണ്ട്. നിരോധനം മാംസ കയറ്റുമതിയെയും അതുവഴി ഇന്ത്യയ്ക്കു ലഭിക്കുന്ന വിദേശ നാണ്യത്തെയും ബാധിക്കും. കേരളാ മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യാ ഉൾപ്പെടെ ഈ രംഗത്തുളള പൊതുമേഖലാ മാംസ സംസ്കരണ വ്യവസായങ്ങളെ തകർക്കും. കേരളത്തിൽ വലിയ വിഭാഗം ജനങ്ങൾ മാംസാഹാരം കഴിക്കുന്നവരാണ്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും വടക്കുകിഴക്കു സംസ്ഥാനങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ്. അസം, ബിഹാർ, ഛത്തിസ്ഗഡ്, ഗോവ, ജമ്മു-കശ്മീർ, ജാർഘണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും മാംസാഹാരം കഴിക്കുന്നവരാണ് കൂടുതൽ. അതിനാൽ സംസ്ഥാനങ്ങളോട് ആലോചിച്ചുമാത്രമേ ഇത്തരത്തിലുളള തീരുമാനം എടുക്കാൻ പാടുളളൂ. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെയുളള ഇത്തരം ദൂരവ്യാപകഫലമുണ്ടാക്കുന്ന നടപടികൾ ജനാധിപത്യത്തിനു വലിയ ദോഷമുണ്ടാക്കും. ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങളുടെ അധികാരത്തിൻമേലുളള കടന്നാക്രമണമാണിത്. രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് എതിരായ വെല്ലുവിളിയാണിത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ മതനിരപേക്ഷതയ്ക്കും ഫെഡറലിസത്തിനും എതിരായ നടപടി കൂടിയാണിത്. അതുകൊണ്ടുതന്നെ ഈ നടപടി റദ്ദാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.