ഉത്തേജകമരുന്ന് വിവാദത്തിൽ കുടുങ്ങിയ രാജ്യാന്തരതാരം ജിതിന്‍ പോളിന് മുൻനിര താരങ്ങളുടെ പിന്തുണ. ക്ലീൻ അത്്ലറ്റായ ജിതിനെ കുടുക്കാൻ ശ്രമം നടന്നോ എന്നന്വേഷിക്കണമെന്ന് ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് ജോസഫ് ജി. എബ്രഹാം മനോരമ ന്യൂസിനോട് പറഞ്ഞു. ഇക്കാര്യത്തിൽ താൻ നിരപരാധിയാണെന്ന് കുറ്റാരോപിതനായ ജിതിൻ പോളും പറഞ്ഞു.
ജിതിൻ പോളിന്റെ മുറിയിൽ നിന്ന് നിരോധിത മരുന്നായ മെൽഡോണിയം ആണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി പരിശോധനയിൽ കണ്ടെത്തിയത്. ഉത്തേജക പരിശോധനയിൽ കരിയറിൽ ഒരിക്കൽപ്പോലും വിഴ്ചവരുത്താത്ത അത്്ലറ്റ് ആണ് ജിതിൻ.
വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്ന് 400 മീറ്റർ ഹർഡിൽസിലെ മുൻ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് ജോസഫ് ജി എബ്രാഹാം.
ജോസഫ് ജി.എബ്രാഹാമിന് ശേഷം കേരളത്തിൽ നിന്ന് 400 മീറ്റർ ഹർഡിൽസില്‍ മികവുപുലർത്തുന്ന അത്്ലറ്റിന്റെ ഭാവിയാണ് വിവാദത്തോടെ തുലാസിലായത്. യോഗ്യത നേടിയിട്ടും അനു രാഘവനെ ഒളിംപിക് ടീമിൽ ഉൾപ്പെടുത്താത്തിനെ ചോദ്യം ചെയ്യാത്ത മലയാളികളാണ് ഫെഡറേഷന്‍ തലപ്പത്തുള്ളത് എന്നത് ജിതിന്റെ കാര്യത്തിലും ആശങ്ക വർധിപ്പിക്കുന്നു.