എസ്.എൻ. ട്രസ്റ്റ് ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന് ചേർത്തലയിൽ നടക്കും. ഹൈക്കോടതി റിട്ടയേഡ് ജഡ്ജിയുടെ മേൽനോട്ടത്തിൽ കർശനസുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടക്കുക. വൻഭൂരിപക്ഷമുള്ള വെളളാപ്പള്ളി പാനലിനെതിരെ ശക്തമായ മൽസരം നടത്താനാണ് എതിർപാനിലിന്‍റെ തീരുമാനം. എസ്.എൻ ട്രസ്റ്റിലേക്ക് ജനറൽ സെക്രട്ടറി അടക്കം നാല് പ്രധാനസ്ഥാനങ്ങളിലേക്കും 17 എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾക്കും വേണ്ടിയുള്ള തിരഞ്ഞെടുപ്പാണ് നടക്കുക.
ചേർത്തല എസ്.എൻ കോളജിൽ രാവിലെ 9ന് പ്രക്രിയ ആരംഭിക്കും. പത്ത് റിജിയണുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾക്കും ആജീവനാന്തഅംഗങ്ങൾക്കും അടക്കം 1601 പേർക്ക് വോട്ടുണ്ട്. ഇതിൽ 1500ൽ അധികം പേരുടെ പിൻതുണ ഉണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ പാനൽ അവകാശപ്പെടുന്നു. വലിയ ഭൂരിപക്ഷത്തിൽ തന്‍റെ പാനിലിന് വിജയം ഉറപ്പാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സമുദായാംഗങ്ങളെ ഒന്നിപ്പിക്കാൻ താൻ ശ്രമിച്ചപ്പോൾ എതിരാളികൾ ഭിന്നിപ്പിക്കാനാണ് ശ്രമിച്ചത്.
കഴിഞ്ഞ 21 വർഷമായി എസ്.എൻ ട്രസ്റ്റ് ജനറൽ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശൻ. ഔദ്യോഗിക പാനലിനെതിരെ ശക്തമായ മൽസരം നടത്താനാണ് എതിർപക്ഷത്തിന്‍റെ തീരുമാനം. രാവിലെ തുടങ്ങുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉച്ചവരെ നാമനിർദേശപത്രിക സമർപ്പിക്കാം ഉച്ചയ്ക്ക് ശേഷമാകും വോട്ടെടുപ്പ്. രാത്രിയോടെ ഫലപ്രഖ്യാപനവും ഉണ്ടാകും. ഹൈക്കോടതി റിട്ടയേഡ് ജഡ്ജിയാണ് വരണാധികാരി. കർശന സുരക്ഷയയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന എസ്.എൻ കോളജിലും പരിസരത്തും ഏർപ്പെടുത്തിയിട്ടുള്ളത്.