സച്ചിൻ തെണ്ടുൽക്കറുടെ ജീവിതത്തെ ആസ്‍പദമാക്കിയുള്ള സിനിമ - 'സച്ചിൻ എ ബില്യൺ ഡ്രീംസ്' ഇന്നുമുതൽ പ്രദർശനത്തിന്. രാജ്യത്താകെ ഏഴായിരം തിയേറ്ററുകളിലാണ് ചിത്രം എത്തുന്നത്. ആർത്തിരമ്പിയ മൈതാനങ്ങള്‍ ആവേശത്തോടെ ഏറ്റുവിളിച്ച ആ നാമം ഇന്നുമുതൽ, രാജ്യമെമ്പാടുമുള്ള സിനിമാശാലകളിൽ മുഴങ്ങികേൾക്കും. ക്രിക്കറ്റിനെ മതമായി കണ്ട്, മൈതാനത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച സച്ചിൻ തെണ്ടുൽക്കറുടെ ജീവിതകഥയാണ് 'സച്ചിൻ എ ബില്യൺ ഡ്രീംസ്'. ലോകം ഏറ്റവുംകൂടുതൽ കാണുകയും അറിയുകയും ചെയ്യുന്നൊരു പ്രതിഭയുടെ ജീവിതകഥ അദ്ദേഹത്തിലൂടെതന്നെ വെള്ളിത്തിരയിലേക്ക്. ഒരുപക്ഷെ, ലോകസിനിമയിൽതന്നെ ആദ്യമായിരിക്കാം ഇത്തരമൊരു പരീക്ഷണം.
നാടകീയത കലർത്തി കഥപറയുന്നതിനൊപ്പം, ഒരുജനതയുടെ 'സച്ചിൻ' എന്ന വികാരത്തെ തൃപ്തിപ്പെടുത്താനും കഴിഞ്ഞാൽ ബോളിവുഡ് സിനിമലോകത്ത് അത് പുത്തൻചരിത്രമാകുമെന്നുറപ്പ്. ഹിന്ദി, മറാഠി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നീഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ബ്രിട്ടീഷ് ചലചിത്രകാരൻ ജെയിംസ് എസ്കിൻ സംവിധാനം ചെയ്ത സിനിമയ്ക്ക്, ഓസ്കർജേതാവ് ഏ.ആർ റെഹ്മാൻ സംഗീതമൊരുക്കിയിരിക്കുന്നു. കാർണിവൽമോഷൻ പിക്ചേഴ്സും, 200 നോട്ട്ഔട്ട് പ്രൊഡക്ഷനും ചേർന്ന് നിർമാണം. സച്ചിനെകൂടാതെ എംഎസ് ധോണി, വീരേന്ദർസേവാഗ്, സച്ചിന്‍റെ മകൻ അർജുൻ തെണ്ടുൽക്കർ തുടങ്ങിയവരും സിനിമയിൽ വേഷമിട്ടിട്ടുണ്ട്. ഒപ്പം, സച്ചിൻറെ, കളിക്കളത്തില്‍നിന്നുള്ള ഹരംപിടിപ്പിക്കുന്ന ദൃശ്യങ്ങളും സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്.