പിന്നാക്ക ആദിവാസി ഗോത്രവിഭാഗമായ ഊരാളി വിഭാഗത്തിലെ ഉദ്യോഗാർഥികളെ പിഎസ്‍സി അവഗണിക്കുന്നുവെന്ന് പരാതി. സിവിൽ പൊലീസ് ഓഫിസർ തസ്തികയിലേക്കുള്ള മുൻഗണനാ പട്ടികയിൽനിന്നും സിവിൽ എക്സൈസ് ഓഫിസർ തസ്തികയിലേക്കുള്ള യോഗ്യതാ പട്ടികയിൽനിന്നുമാണ് ഊരാളി വിഭാഗത്തെ ഒഴിവാക്കിയത്.
വയനാട്, നിലമ്പൂർ, അട്ടപ്പാടി മേഖലകളിലെ വനഗ്രാമങ്ങളിലും വനാതിർത്തികളിലും താമസിക്കുന്ന പട്ടികവർഗ ഉദ്യോഗാർഥികളിൽനിന്നാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. സിവിൽ എക്സൈസ് ഓഫിസറുടെ തസ്തികയിലേക്ക് അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളില്‍പ്പെട്ടവർക്ക് മാത്രമെ അപേക്ഷിക്കാനാകു. സിവിൽ പൊലീസിലേക്ക് അപേക്ഷിക്കുന്നതിന് ഇവർക്ക് മുൻഗണന നൽകുകയും ചെയ്തു. എന്നാൽ പിന്നാക്കകാരായ ഊരാളി വിഭാഗത്തെ പിഎസ്‍സി തഴഞ്ഞു.
താമസസ്ഥലം വ്യക്തമാക്കുന്ന സാക്ഷ്യപത്രംകൂടി വനംവകുപ്പിൽനിന്ന് അപേക്ഷയ്ക്കൊപ്പം ഹാജരാക്കണം. പക്ഷേ സിവിൽ എക്സൈസ് ഓഫിസർ നിയമനത്തിലെ വിജ്‍ഞാപനത്തിൽ ഊരാളി വിഭാഗത്തെ ഒഴിവാക്കിയതിനാൽ വനംവകുപ്പിന് സാക്ഷ്യപത്രം നൽകാനാവില്ല. ഇതറിയാതെ നിരവധി ഉദ്യോഗാർഥികളാണ് വനംവകുപ്പ് ഓഫിസുകളിലെത്തുന്നത്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസരം ഈമാസം മൂപ്പത്തിയൊന്നിന് അവസാനിക്കും. അതിന് മുൻപ് പിഎസ്‍സിയിൽനിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യേഗാർഥികൾ.