കന്നുകാലി വില്‍പന നിരോധനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേന്ദ്രസര്‍ക്കാര്‍ ഇഷ്ടങ്ങളും തീരുമാനങ്ങളും അടിച്ചേല്‍പിക്കുന്നുവെന്ന് പിണറായി ആരോപിച്ചു. ഒട്ടേറെ പേരുടെ തൊഴിലിനെ ബാധിക്കുന്ന പ്രശ്നമാണ്. ഹിറ്റ്്ലറുടെ നാസിസമാണ് ആര്‍എസ്എസ് നടപ്പാക്കുന്നത്.സര്‍ക്കാര്‍ നടപടി ആശ്ചര്യജനകമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ന ഭക്ഷണമെ കഴിക്കാവൂവെന്ന് പറയാന്‍ സര്‍ക്കാരിന് അവകാശമില്ല.
രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തീരുമാനം സംസ്ഥാനങ്ങളുടെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് മന്ത്രിമാര്‍ പ്രതികരിച്ചു. മനുഷ്യാവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാല്‍ ബി.ജെ.പി നേതാക്കള്‍ തീരുമാനത്തെ ന്യായീകരിച്ചു.
കൃഷി ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമേ കന്നുകാലികളെ വില്‍പന നടത്താനാകൂവെന്ന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കി. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതതടയുന്നതിനുള്ള 1960 ലെ നിയമത്തിന്‍റെ കീഴിലാണ്, കന്നുകാലികളുടെ വില്‍പനയ്ക്കു കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പുതിയ ഉത്തരവ്. പശു, പോത്ത്, കാള, എരുമ, ഒട്ടകം എന്നിവയെല്ലാം നിരോധിതപട്ടികയില്‍പെടും.
കന്നുകാലികളെ വാങ്ങുന്നത് കശാപ്പിനല്ലെന്ന് കര്‍ഷകര്‍ വിപണനകേന്ദ്രങ്ങളില്‍ സത്യവാങ്മൂലം നല്‍കണം. രാജ്യാന്തര അതിര്‍ത്തികളില്‍ അൻപതു കിലോമീറ്ററും സംസ്ഥാന അതിര്‍ത്തികളില്‍ 25 കിലോമീറ്ററും ചുറ്റളവില്‍ കന്നുകാലി ചന്തകള്‍ പാടില്ലെന്നും ഉത്തരവ് നിഷ്കര്‍ഷിക്കുന്നു. വാങ്ങിയ കന്നുകാലികളെ ആറുമാസത്തിനകം വില്‍ക്കാനാവില്ല. പ്രായം കുറഞ്ഞതോ ശാരീരികാവസ്ഥ മോശമായതോ ആയ കന്നുകാലികളെ വില്‍ക്കരുത്. സംസ്ഥാനത്തിനു പുറത്തേക്ക് മൃഗങ്ങളെ കൊണ്ടുപോകുന്പോള്‍ സര്‍ക്കാരിന്‍റെ പ്രത്യേകഅനുമതി വാങ്ങണം. കന്നുകാലി ചന്തകള്‍ പ്രവര്‍ത്തിക്കുന്നതിന് മജിസ്ട്രേറ്റ് അധ്യക്ഷനും അംഗീകൃത മൃഗക്ഷേമ സംഘടനകളുടെ രണ്ട് അംഗങ്ങളും അടങ്ങുന്ന കമ്മിറ്റിയുടെ അനുമതി നിര്‍ബന്ധമാക്കി. കന്നുകാലികളെ കൈമാറ്റം ചെയ്യുന്നവര്‍, സ്വന്തമായി കൃഷിഭൂമിയുള്ളവരാണെന്നതിന്‍റെ രേഖകള്‍ കമ്മിറ്റിക്ക് കൈമാറണം. മാര്‍ക്കറ്റില്‍ കന്നുകാലികളെ വാഹനത്തില്‍ കയറ്റുന്പോഴും ഇറക്കുന്പോഴും വെറ്റിനറി ഇന്‍സ്പെക്ടറുടെ സാന്നിധ്യമുണ്ടാകണമെന്നും ഉത്തരവ് നിര്‍ദേശിക്കുന്നു. അതേസമയം, അംഗീകൃത ഫാമുകളില്‍ വഴി ഇറച്ചി വില്‍പ്പന നടത്തുന്നത് ഒഴിവാക്കിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ട്.