സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ സംഘര്‍ഷം. സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാന് പൊലീസ് ശ്രമിച്ചെങ്കിലും പിരിഞ്ഞുപോകാന്‍ പ്രവര്‍ത്തകര്‍ തയാറായില്ല. സെക്രട്ടേറിയറ്റിന്റെ സമരഗേറ്റില്‍ ഇരിക്കാനുളള ശ്രമമാണ് ചേരിതിരിഞ്ഞുളള സംഘര്‍ഷത്തിന് കാരണമായത് .
യുവമോർച്ചയുടെ അഖിലേന്ത്യ പ്രസിഡന്റ് പൂനം മഹാജൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെ പിന്നിൽനിന്നു കല്ലേറുണ്ടായിരുന്നു. ഇതേത്തുടർന്ന് സംഘർഷ സാധ്യത ഉടലെടുത്തതോടെ യുവമോർച്ച പ്രവർത്തകർ പിന്തിരിയണമെന്നു പൂനം ആവശ്യപ്പെട്ടു. എന്നാൽ ഉദ്ഘാടനത്തിനുശേഷം പൂനം മഹാജൻ പോയതിനു പിന്നാലെ വീണ്ടും സംഘർഷമുണ്ടാകുകയായിരുന്നു.
സർക്കാരിന്റെ നേതൃത്വത്തിലും വിവിധ സംഘടനകളുടെ നേതൃത്വത്തിലും വിവിധ ഇടങ്ങളിൽ വാർഷികാഘോഷങ്ങൾ നടക്കുന്നുണ്ട്. ഇക്കാരണത്താൽ പൊലീസിനെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചിരിക്കുകയാണ്. അതുകൊണ്ട് യുവജന സംഘടനകളുടെ പ്രതിഷേധ സമരം നേരിടാൻ ആവശ്യമായ പൊലീസ് സന്നാഹമില്ലായിരുന്നു.
അതിനിടെ, മുതിർന്ന നേതാക്കൾ സ്ഥലത്തെത്തി പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബിജെപി നേതാക്കളായ വി.വി. രാജേഷ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു.
യുവമോർച്ചയ്ക്ക് അനുവദിക്കപ്പെട്ട സ്ഥലത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയതിനെത്തുടർന്നാണ് ആദ്യം സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സെക്രട്ടേറിയറ്റിലെ സമരഗേറ്റ് കേന്ദ്രീകരിച്ച് സമരം നടത്താനാണ് ഇരുസംഘടനകളും എത്തിയത്. പൊലീസിന്റെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് സ്ഥിതി ശാന്തമാക്കിയെങ്കിലും പരസ്പരം പ്രകോപനം തുടരുകയായിരുന്നു.
സമരത്തിൽ പങ്കെടുക്കാൻ യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ ഇന്നലെ വൈകിട്ടുമുതൽ തിരുവനന്തപുരത്തേക്ക് എത്തിയിരുന്നു. സംഘർഷം ഉണ്ടാകാതിരിക്കാൻ പൊലീസ് ഇവരെ രണ്ടു ഭാഗത്തേക്കു ബാരിക്കേഡ് വച്ചു തിരിച്ചിരുന്നു.
സെക്രട്ടേറിയറ്റ് ജീവനക്കാരെ അകത്തേക്കു പ്രവേശിപ്പിക്കില്ലെന്നു വ്യക്തമാക്കിയാണ് ഇരു സംഘടനകളും ഉപരോധം തുടരുന്നത്. സെക്രട്ടേറിയറ്റിന്റെ സമരഗേറ്റ് എന്ന് അറിയപ്പെടുന്ന നോർത്ത് ഗേറ്റിനുമുന്നിൽ ഇരുകൂട്ടർക്കും ഇടംവേണമെന്ന വാശിയിൽ ഇന്നലെ രാത്രിയിലും ചെറിയ തോതിൽ അസ്വസ്ഥതകൾ ഉടലെടുത്തിരുന്നു. പിന്നീടു പൊലീസെത്തിയാണ് സമവായമുണ്ടാക്കിയത്.